കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം: സന്ദീപ് വാര്യർക്ക് നേരെ എസ്.എഫ്.ഐ. ആക്രമണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നെഹ്റു കോളേജിലെത്തിയ യു.ഡി.എഫ്. തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ സന്ദീപ് വാരിയരെയും സംഘത്തെയും എസ്.എഫ്.ഐ. പ്രവർത്തകർ തടഞ്ഞുവെച്ച് ആക്രമിച്ചു. സന്ദീപ് വാരിയർക്ക് ശാരീരികക്ഷീണമനുഭവപ്പെട്ടതിനെ തുടർന്ന് തൃക്കരിപ്പൂർ ലൈഫ് കെയർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 25 എസ്.എഫ്.ഐ. പ്രവർത്തകരുടെപേരിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന കെ.എസ്.യു. പ്രവർത്തകർക്ക് പരിക്കേറ്റു.നെഹ്റു കോളേജിൽ കോളേജ് യൂണിയൻ പരിപാടി നടക്കുകയായിരുന്നു. കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ് സൈഫുദീൻ തങ്ങൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പരിപാടി നടക്കുന്നതിനാൽ കോളേജിൽ കയറി വോട്ടഭ്യർഥിക്കാൻ പാടില്ലെന്ന് എസ്.എഫ്.ഐക്കാർ പറഞ്ഞു. ഞങ്ങൾ വിദ്യാർഥികളെ കണ്ട ഉടൻ മടങ്ങുമെന്ന് പറഞ്ഞ് സന്ദീപ് വാരിയരും കൂട്ടരും കോളേജിനകത്തേക്ക് കയറി.
കോളേജ് ഓഡിറ്റോറിയത്തിന് മുൻപിലെത്തിയപ്പോൾ വീഡിയോ എടുത്തുകൊണ്ടിരിക്കുന്ന ലുക്മാനെ എസ്.എഫ്.ഐക്കാർ അടിച്ചു. ചുണ്ട് പൊട്ടി ചോരതെറിക്കുന്നത് കണ്ട് സന്ദീപ് വാരിയർ ഓടിയെത്തി. അപ്പോഴേക്കും കൂടുതൽ എസ്.എഫ്.ഐ. പ്രവർത്തകരെത്തി സന്ദീപിനെകോളേജിന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു.

