വെടിനിര്‍ത്തല്‍ പ്രഖ്യാപനം; ഹോര്‍മുസ് നിബന്ധനകളില്ലാതെ തുറക്കണമെന്ന് യുഎഇ

ദുബൈ: അമേരിക്കയും ഇറാനും തമ്മില്‍ പ്രഖ്യാപിക്കപ്പെട്ട രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിർത്തലിനെ യുഎഇ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹോർമുസ് കടലിടുക്ക് നിബന്ധനകളില്ലാതെ തുറന്നുനല്‍കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നടത്തിയ ഈ പ്രഖ്യാപനത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നും, മേഖലയില്‍ ഇറാൻ നടത്തുന്ന ശത്രുതാപരമായ നീക്കങ്ങള്‍ പൂർണ്ണമായും അവസാനിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യുഎഇ ആവശ്യപ്പെട്ടു.
കഴിഞ്ഞ 40 ദിവസത്തിനിടെ ഇറാൻ നടത്തിയ അക്രമങ്ങളില്‍ ഉണ്ടായ ജീവഹാനിക്കും സ്വത്ത് നാശനഷ്ടങ്ങള്‍ക്കും ഇറാനെ ഉത്തരവാദികളാക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ഇറാന്റെ ആണവ പദ്ധതികള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങളുടെ ഭീഷണികള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ പരിഹാരമാണ് മേഖലയുടെ സ്ഥിരതക്ക് ആവശ്യമെന്ന് യുഎഇ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 40 ദിവസത്തിനിടെ ഊർജ കേന്ദ്രങ്ങള്‍ക്കും സിവിലിയൻ കേന്ദ്രങ്ങള്‍ക്കും നേരെ 2,760 ലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടന്നതായും യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഓർമിപ്പിച്ചു. മേഖലയിലെ സാമ്പത്തിക യുദ്ധവും കടല്‍ക്കൊള്ളയും അവസാനിപ്പിക്കാനുള്ള കർശന നിലപാടുകള്‍ കരാറില്‍ ഉണ്ടാകണമെന്നും യുഎഇ ആവശ്യപ്പെട്ടു.

