വീട്ടിൽനിന്ന് 200 മീറ്റർ അകലെ കോടശ്ശേരി മല, പാമ്പുകൾ പതിവ് കാഴ്ച; ആൽജോയുടെ മരണത്തിൽ വിങ്ങി നാട്ടുകാർ

കോടാലി: വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച കോടാലി കടമ്പോട് വീട്ടിലെ ആൽജോയുടെ (എട്ട്) മരണത്തിൽ വിങ്ങി നാട്ടുകാർ. വീടിനുള്ളിൽവെച്ച് അച്ഛൻ സിൽജോയ്ക്കും അമ്മ ജോൺസിക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞുങ്ങളെ പാമ്പുകടിച്ചതിന്റെ ഞെട്ടലിലാണ് ഇവരെല്ലാം.
കുടുംബം താമസിച്ചിരുന്ന വീടിനുപിറകിൽ കോടശ്ശേരി മലയാണ്. ഏതാണ്ട് 200-250 മീറ്റർ ദൂരമേ വീടും മലയും തമ്മിലുള്ളൂ. മലയോരഗ്രാമമായതിനാൽ ഇവിടത്തെ പല വീട്ടിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇവരുടെ വീടിന്റെ പരിസരമെല്ലാം വൃത്തിയായി ചെത്തിമിനുക്കിയാണിട്ടിരിക്കുന്നത്. അടച്ചുറപ്പുള്ള വീട് രണ്ടുവർഷംമുൻപ് നിർമിച്ചതാണ്.
ആൽജോയുടെ വീട്
ആൽജോയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാത്രി കുട്ടികൾ രണ്ടുപേരും അച്ഛനമ്മമാരോടൊപ്പം വീട്ടിലെ ഹാളിൽ നിലത്താണ് ഉറങ്ങാൻ കിടന്നത്. പുലർച്ചെ രണ്ടുമണിയോടെയാണ് രണ്ടുപേരും ഉണർന്ന് വയറുവേദനിക്കുന്നതായി പറഞ്ഞത്.
തലേന്ന് ബന്ധുവിന്റെ പൗരോഹിത്യ ജൂബിലിക്ക് പോയി രാത്രി ഒൻപതോടെയാണ് കുടുംബം വീട്ടിലെത്തിയത്. തുടർന്ന് ജ്യൂസുണ്ടാക്കി കഴിച്ചിരുന്നു. ദഹനപ്രശ്‌നമാണെന്ന് കരുതി ചൂടുവെള്ളവും ഇഞ്ചിനീരും നൽകി. തുടർന്ന് കുട്ടികൾ അമ്മയോടൊപ്പം കിടപ്പുമുറിയിൽ പോയിക്കിടന്നു.
അഞ്ചരയോടെ അനോഷ് അമ്മയെ വിളിച്ചുണർത്തി. കുട്ടികൾ രണ്ടുപേരെയും അവശനിലയിൽ കണ്ടതോടെ അച്ഛനമ്മമാർ ചേർന്ന് ബൈക്കിൽ കോടാലി വരെയെത്തിച്ചു.
അവിടെനിന്ന് ആംബുലൻസിൽ 6.30-ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും ആൽജോ മരിച്ചതായി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അനോഷിനെ കറുകുറ്റിയിലെ ആശുപത്രിയിലേക്കുമാറ്റി.

