ലീഗ് എന്നും ചരിത്രമുണ്ടാക്കുന്ന പാര്‍ട്ടി, തവനൂരിലെ വിജയം ലീഗിന്‍റെ മതേതര തൊപ്പിയിലെ പൊൻതൂവൽ’; പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വർഗീയ പ്രചരണങ്ങൾ നടക്കുന്ന കാലത്ത് തവനൂരിലെ വിജയം മുസ്‍ലിം ലീഗിന്‍റെ മതേതര തൊപ്പിയിലെ പൊൻതൂവലാണ്. കോൺഗ്രസും ലീഗുമൊക്കെ കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കും. ഒരു കുഴപ്പവുമുണ്ടാകില്ല. ശുഭമുഹൂര്‍ത്തമാണ്. എന്നും ചരിത്രം ഉണ്ടാക്കുന്ന പാർട്ടിയാണ് മുസ്‍ലിം ലീഗെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് യുഡിഎഫിന്‍റെ ടീം വര്‍ക്കിന്‍റെ വിജയമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. കാത്തിരുന്ന വിജയമാണ്. നൂറോളം സീറ്റുകൾ നേടിയെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്‍റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് എം.കെ മുനീര്‍ പറഞ്ഞു. ഉപ മുഖ്യമന്ത്രി പദവും അഞ്ചാം മന്ത്രി സ്ഥാനവും ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. വൻ വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണെന്നും ജനങ്ങളുടെ വ്യക്തമായ സന്ദേശമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. പരിവർത്തനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ ആകും. ഭരണ വിരുദ്ധത ഒരു കാരണമാണ്. പുതിയ കാര്യങ്ങൾ ഞങ്ങൾ പറഞ്ഞു. അതിന് ജനത്തിൻ്റെ സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് മുഴുവൻ സീറ്റും യുഡിഎഫ് പിടിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ പറഞ്ഞു. ജില്ലയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകും. വന്മാരങ്ങൾ കടപുഴകി വീഴും. ടി.പി രാമകൃഷ്ണനും മുഹമ്മദ് റിയാസും തോൽക്കും. പേരാമ്പ്രയിലും ബേപ്പൂരിലും 5000 വോട്ടുകളുടെ ലീഡ് ഉണ്ടാകും. കൊയിലാണ്ടിയിൽ താൻ ജയിക്കും. അഞ്ചക്ക വോട്ടിന്‍റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

