KSDLIVENEWS

Real news for everyone

മ‍ഞ്ചേശ്വരത്ത് ബിജെപിക്കു മുന്നിൽ വഴികൾ അടയുന്നുവോ? 2016ൽ 89 വോട്ടിനും 2021ൽ 745 വോട്ടിനും പിന്നിൽ; പക്ഷേ, ഇത്തവണ വൻ ഭൂരിപക്ഷം

SHARE THIS ON

മഞ്ചേശ്വരം: 2016ൽ 89 വോട്ടിനും 2021ൽ 745 വോട്ടിനും മാത്രം ഭൂരിപക്ഷത്തിൽ എൻഡിഎയെ രണ്ടാംസ്ഥാനത്താക്കി ജയിച്ച യുഡിഎഫിന് ഇത്തവണ മഞ്ചേശ്വരത്ത് ലഭിച്ച ഭൂരിപക്ഷത്തിൽ ശരിക്കും ഞെട്ടിയത് ബിജെപി. വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ബിജെപി ഉൾപ്പെടുത്തിയിരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. വിജയം കയ്യെത്തും ദൂരെയുണ്ടെന്ന തോന്നലിലാണ് ഇവിടെ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് തന്നെ മത്സരിക്കാനിറങ്ങിയതും. 

പക്ഷേ ഇത്തവണത്തെ 29252 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിലുള്ള വിജയത്തോടെ ബിജെപിയെ മഞ്ചേശ്വരം മണ്ഡലം എന്നത്തേക്കുമായി കയ്യൊഴിയുന്ന പ്രതീതിയാണുള്ളത്. ബിജെപിക്ക് ഇനി ഒരിക്കലും പ്രതീക്ഷ വയ്ക്കാനാവാത്ത മണ്ഡലമായി മഞ്ചേശ്വരം മാറുന്നുവെന്നാണ് വോട്ട് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേ സമയം രണ്ടാം സ്ഥാനത്തിന് വെല്ലുവിളിയാകാ‍ൻ എൽഡിഎഫിന് അടുത്തകാലത്തൊന്നും സാധിക്കില്ല.

2021 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം.അഷ്റഫ്  31,190 വോട്ടുകൾ അധികമായി നേടിയപ്പോൾ എൻഡിഎ സ്ഥാനാർഥിയായ ബിജെപി സംസ്ഥാന മുൻ അധ്യക്ഷനായ കെ.സുരേന്ദ്രന് 2683 വോട്ടുകൾ മാത്രമാണ് അധികമായി കിട്ടിയത്. എന്നാൽ കഴിഞ്ഞ തവണ  എൽഡിഎഫ് സ്ഥാനാർഥി വി.വി.രമേശന് കിട്ടിയ 40,639 വോട്ടുകളെക്കാൾ 19,427 വോട്ടിന്റെ കുറവാണ് ഇത്തവണ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥിയായ കെ.ആർ.ജയാനന്ദയ്ക്കു കിട്ടിയത്. 


15,000ത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം പ്രതീക്ഷിച്ചിരുന്ന യുഡിഎഫ് നേതൃത്വത്തെ വോട്ട് എണ്ണി കഴിഞ്ഞപ്പോൾ ലഭിച്ച 29,252 വോട്ടിന്റെ ഭൂരിപക്ഷം ഞെട്ടിച്ചു.മംഗളൂരുവിലും ബെംഗളൂരുവിലുമടക്കം സ്ഥിര താമസമാക്കിയവരും എന്നാൽ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഇവിടെയെത്തി ബിജെപിക്കു വോട്ടു ചെയ്യുന്നവരുമായ നല്ലൊരു ശതമാനം വോട്ട് എസ്ഐആർ പ്രകാരം മണ്ഡലത്തിൽനിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.  എൻഡിഎ സ്ഥാനാർഥിക്ക് ലഭിക്കേണ്ടിയിരുന്ന 15,000 ത്തിലേറെ വോട്ടുകൾ ഇങ്ങനെ നഷ്ടമായിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതിനു പുറമേ എൽഡിഎഫിന് മുൻ തിരഞ്ഞെടുപ്പുകളിൽ കിട്ടിയതിനെക്കാൾ 20,000 വോട്ടുകളുടെ കുറവുകൾ ഉണ്ടായി. എൽഡിഎഫിനെ ഏറെ വോട്ടുകൾ ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന പുത്തിഗെ, മീഞ്ച, വോർക്കാടി പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥിക്കായിരുന്നു ലീഡ്. ഇവിടെ നിന്നു എൽഡിഎഫിനു കിട്ടിയേണ്ടിയിരുന്ന വോട്ടുകൾ മാറി മറി‍ഞ്ഞിട്ടുണ്ട്. ഇതും തിരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫിന് അനുകൂലമായി.

2025 തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചതിനേക്കാൾ 21,442 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർഥി എ.കെ.എം.അഷ്റഫിന് അധികമായി കിട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥികൾക്കായി ലഭിച്ചതിനെക്കാൾ 15658 വോട്ടുകൾ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ നിയമസഭ തിരഞ്ഞെടുപ്പിൽ അധികമായി നേടിയപ്പോൾ എൽഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിനെക്കാൾ 12716 വോട്ടുകൾ കുറ‍ഞ്ഞു. മഞ്ചേശ്വരത്ത് ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന് ആശങ്കപ്പെട്ട് മുൻകാല തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്ന യുഡിഎഫിന് ബിജെപി ഇനി ഒരു വെല്ലുവിളിയാകില്ലെന്ന തിരിച്ചറിവ് ആത്മവിശ്വാസമേറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!