ഹജ്ജിന് രണ്ടാഴ്ച ബാക്കി: ഭൂരിഭാഗം ഇന്ത്യൻ തീർഥാടകരും മക്കയിലെത്തി

ജിദ്ദ: ഹജ്ജിന് രണ്ടാഴ്ച ബാക്കിയിരിക്കെ ഭൂരിഭാഗം ഇന്ത്യൻ തീർഥാടകരും മക്കയിലെത്തി. മദീന വഴിയുള്ള തീർഥാടകരുടെ വരവ് അവസാനിച്ചു. ജിദ്ദ വിമാനത്താവളം വഴിയാണ് ബാക്കിയുള്ള ഹാജിമാരെത്തുക. കോഴിക്കോട് നിന്നുള്ള ഹാജിമാരുടെ വരവ് ബുധനാഴ്ച മുതൽ ആരംഭിക്കും. മൂന്നാഴ്ചയായി തുടരുന്ന ഇന്ത്യൻ തീർഥാടകരുടെ വരവിൽ ഇതുവരെ 90,000 ഹാജിമാർ സൗദിയിലെത്തി.
17 എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി 300ലധികം വിമാന സർവീസുകൾ നടത്തിയാണ് ഹാജിമാരെ എത്തിച്ചത്. ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴിയാണ് തീർഥാടകർ എത്തിയത്. കഴിഞ്ഞ ദിവസം മദീന വഴിയുള്ള ഹാജിമാരുടെ വരവ് അവസാനിച്ചിരുന്നു. 8 ദിവസത്തെ മദീന സന്ദർശനം പൂർത്തിയാകുന്നതോടെ ബാക്കിയുള്ള ഹാജിമാരും മക്കയിലേക്ക് എത്തും. 51,000ലേറെ ഹാജിമാർ ഹജ്ജിന് മുന്നേ മദീന സന്ദർശനം പൂർത്തിയാക്കി.
കേരളത്തിൽ നിന്നുള്ള 11,000ത്തിലേറെ ഹാജിമാർ നെടുമ്പാശ്ശേരിയിൽ നിന്നും കണ്ണൂരിൽ നിന്നുമായി മക്കയിലെത്തി. കോഴിക്കോട് നിന്നുള്ള ഹാജിമാരുടെ വരവ് ബുധനാഴ്ച ആരംഭിക്കും. നെടുമ്പാശ്ശേരിയിൽ നിന്ന് അവസാന വിമാനം ഈ മാസം 19നാണ്. ഇതോടെ മുഴുവൻ മലയാളി ഹാജിമാരും മക്കയിലെത്തും.

