ഒരു കാലവർഷം കൂടി വരുന്നു; ദേശീയപാത നിർമാണം വീരമല ഉൾപ്പെടുന്ന ചെറുവത്തൂർ തൊട്ട് കാലിക്കടവ് വരെ പൂർത്തിയായില്ല, യാത്ര ദുരിതമാകും

ചെറുവത്തൂർ: കാര്യങ്കോട് മുതൽ കാലിക്കടവ് വരെ ദേശീയപാതയുടെ പ്രവൃത്തി കാലവർഷത്തിന് മുൻപ് പൂർത്തീകരിച്ചില്ലെങ്കിൽ വാഹന ഗതാഗതം ദുരിതമാകും എന്ന് ആശങ്ക. മട്ടലായി കുന്നിന് സമീപം റോഡിലുണ്ടായ വിള്ളൽ, മയിച്ച വീരമലയിലെ മണ്ണിടിച്ചിൽ എന്നിവ ശാശ്വതമായി പരിഹരിക്കുന്നതിൽ ഇനിയും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോൾത്തന്നെ ഇടവിട്ട ദിവസങ്ങളിൽ മഴ പെയ്യാൻ തുടങ്ങിയതോടെ പ്രവൃത്തികൾ തടസ്സപ്പെടുന്ന അവസ്ഥയാണ്. കഴിഞ്ഞ കാലവർഷത്തിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ട മയിച്ച വീരമലയിൽ തട്ടുകളാക്കി മണ്ണിടിച്ചിൽ തടയുന്നതിനുള്ള പ്രവൃത്തി നടന്നുവരികയാണിപ്പോൾ. ഇത് പൂർത്തീകരിക്കണമെങ്കിൽ ദിവസങ്ങൾ വേണം. ഇതിനിടയിൽ പെയ്യുന്ന മഴ പ്രവൃത്തിക്ക് തടസ്സമാകുന്നുമുണ്ട്. അതുകൊണ്ടുതന്നെ കാലവർഷം എത്തിയാൽ മണ്ണിടിച്ചിൽ പൂർണമായും തടയാൻ കഴിയാതെ വരുമെന്ന ആശങ്ക നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്.
ഇതിന് പുറമേയാണ് ഇപ്പോൾ മട്ടലായി കുന്നിന് സമീപം വിള്ളൽ വീണ സംഭവം. നേരത്തെ ഉള്ള പാതയ്ക്ക് സമാന്തരമായി നിർമിക്കുന്ന പുതിയ പാത മണ്ണിട്ട് നികത്തിയാണ് നിർമിച്ചത്. ഇതാണ് വിള്ളൽ വീഴാൻ കാരണമായതെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇവിടെ ശാസ്ത്രീയമായ പഠനം നടത്തി മാത്രമേ പുതിയ പാതയുടെ നിർമാണം നടത്താവൂ എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇതിനകം തന്നെ വിള്ളൽ വീണ ഭാഗത്ത് 100 മീറ്റർ ആഴത്തിൽ റോഡ് പൊളിച്ചുമാറ്റി പുതിയ പാത നിർമിച്ചിരിക്കുകയാണ്. ഈ റോഡിലും കനത്ത മഴ വന്നാൽ വിള്ളൽ വീഴാൻ സാധ്യത ഏറെയാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഇത് മുന്നിൽ കണ്ടുകൊണ്ട് തന്നെ സാഹചര്യം പരിശോധിക്കുന്നതിനായി പൂർണമായ തോതിൽ ടാറിങ് പ്രവൃത്തി പൂർത്തീകരിക്കില്ലെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്.
അതേസമയം കാര്യങ്കോട് മുതൽ കാലിക്കടവ് വരെ ദേശീയ പാതയുടെ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. നേരത്തെ ചെറുവത്തൂരിലെ അടിപ്പാത സമരവുമായി ബന്ധപ്പെട്ട് 100 ദിവസത്തിലധികം നിർമാണം തടസ്സപ്പെട്ടു. സമരം വിജയത്തോടെ അവസാനിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രവൃത്തി ഇനിയും പൂർത്തീകരിച്ചിട്ടില്ല. വീരമലയിൽ മണ്ണ് തട്ടുകളാക്കി മാറ്റുന്ന പ്രവൃത്തി നടക്കുന്നു. ഇത് പൂർത്തീകരിക്കണമെങ്കിൽ രണ്ടുമാസം വേണ്ടി വരും. അപ്പോഴേക്കും മഴ കനക്കും. അങ്ങനെ വന്നാൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യത ഏറെയാണെന്നാണ് നാട്ടുകാരുടെ ആശങ്ക

