സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ; ഡൽഹിയിൽ നിർണായക ചർച്ച

ബെംഗളൂരു: ഒരിടവേളയ്ക്ക് ശേഷം കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാരവടംവലി വീണ്ടും ഡൽഹിയിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വെവ്വേറെയായി കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിവരികയാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചർച്ചകൾ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടമക്കം ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്.
സിദ്ധരാമയ്യ സർക്കാർ മൂന്നു വർഷം പിന്നിട്ട പശ്ചാത്തലത്തിലാണ് ഡൽഹിയിൽ നിർണായക ചർച്ചകൾ നടക്കുന്നത്. രണ്ടര വർഷത്തിന് ശേഷം അധികാരം ഡി.കെ ശിവകുമാറിന് പങ്കിടുമെന്നായിരുന്നു നേരത്തെയുള്ള ധാരണ. അധികാരമേൽക്കുമ്പോഴുണ്ടാക്കിയ ധാരണയനുസരിച്ച് അധികാരക്കൈമാറ്റം അനിവാര്യമാണെന്നാണ് ഡി.കെ. ശിവകുമാർ പക്ഷത്തിന്റെ നിലപാട്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവർഷം തികയ്ക്കുമെന്നാണ് സിദ്ധരാമയ്യ പറയുന്നത്.
തന്നെ അനുകൂലിക്കുന്ന ഒരു കൂട്ടം മന്ത്രിമാർക്കൊപ്പമാണ് സിദ്ധരാമയ്യ ഡൽഹിയിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിന് പകരം സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ബിഹാറിൽ നിതീഷ് കുമാറിനെ മാറ്റി സ്ഥാപിച്ചതിന് സമാനമായ തന്ത്രമാണ് കർണാടകയിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്.
എന്നാൽ താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിനെ സിദ്ധരാമയ്യ എതിർക്കുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കൂടുതൽ എംഎൽഎമാർ തനിക്കൊപ്പമെന്ന സമ്മർദ്ദ തന്ത്രം സിദ്ധരാമയ്യ ഈ നീക്കത്തിന് ഉപയോഗിച്ചേക്കും. ഡി.കെ.ശിവകുമാറിനെ ഒഴിവാക്കുന്നതിനായി ഒരു സമവായ നീക്കമെന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് സിദ്ധരാമയ്യ ആവശ്യപ്പെടുമെന്നാണ് വിവരം.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കെ.സി.വേണുഗോപാലിനെ കൊണ്ടുവരുന്നതിന് ഈ നീക്കത്തെ ഹൈക്കമാൻഡ് പിന്തുണച്ചേക്കുമെന്നാണ് സിദ്ധരാമയ്യയെ അനുകൂലിക്കുന്നവർ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ കെ.സി.വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ സാധിക്കാതിരുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന് മികച്ച പദവി നൽകുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ മകൻ യതീന്ദ്രയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനും സിദ്ധരാമയ്യ ശ്രമം നടത്തുന്നുണ്ട്.
ഇതിനിടെ ഡൽഹിയിലെത്തിയ ഡി.കെ.ശിവകുമാർ, മുഖ്യമന്ത്രിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചിരിയിലൂടെ മാത്രമാണ് പ്രതികരിച്ചത്.

