നിങ്ങൾക്ക് ഭ്രാന്താണ്. എല്ലാവരും നിങ്ങളെ വെറുക്കുന്നു’; സമാധാന ചർച്ച വഴിമുട്ടിയപ്പോൾ നെതന്യാഹുവിനോട് കലികേറി ട്രംപ്

വാഷിങ്ടൺ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ലബനാനിലും ഗസയിലും നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യൻ സമാധാന ചർച്ചകൾക്ക് തടസ്സമായി നിൽക്കുന്നതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ചതായി റിപ്പോർട്ട്.ചൊവ്വാഴ്ച നടന്ന ഫോൺ സംഭാഷണത്തിനിടെ, വെടിനിർത്തൽ കരാർ നിലനിൽക്കെ ലെബനാനിൽ ആക്രമണം ശക്തമാക്കിയതിന്‍റെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രിയെ ട്രംപ് രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തിയെന്നാണ് യു.എസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്.
നെതന്യാഹുവിന്റെ നീക്കങ്ങൾ ഇറാനുമായുള്ള തന്റെ നയതന്ത്ര ശ്രമങ്ങളെ അപകടത്തിലാക്കുന്നതിൽ കുപിതനായ ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രിയെ “ഭ്രാന്തൻ” എന്ന് വിളിക്കുകയും നിരവധി അശ്ലീല വാക്കുകൾ ഉപയോഗിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.ഇത്തരം പ്രവർത്തനങ്ങൾ ലോകവേദിയിൽ ഇസ്രായേലിന്റെ യശ്ശസ്സിന് കോട്ടം തട്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയതായും രണ്ട് യു.എസ് ഉദ്യോഗസ്ഥരെയും പേര് വെളിപ്പെടുത്താത്ത മറ്റൊരാളെയും ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. താനില്ലായിരുന്നുവെങ്കിൽ നിങ്ങൾ ജയിലിലാവുമായിരുന്നുവെന്നും നെതന്യാഹുവിനോട് ട്രംപ് പറഞ്ഞു.
ലെബനാനിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾ ഇറാനുമായുള്ള ചർച്ചകൾക്കു ഭീഷണിയായ സാഹചര്യത്തിലാണ് ട്രംപ്, തന്‍റെ ഏറ്റവും ശക്തനായ കൂട്ടാളിക്കു നേരെ തിരിഞ്ഞത്.”നിങ്ങൾക്ക് ഭ്രാന്താണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ജയിലിലാകുമായിരുന്നു. ഇപ്പോൾ എല്ലാവരും നിങ്ങളെ വെറുക്കുന്നു. ഇതുമൂലം എല്ലാവരും ഇസ്രായേലിനെ വെറുക്കുന്നു”- ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രിയോട് പറഞ്ഞതായി യുഎസ് ഉദ്യോഗസ്ഥൻ ആക്സിയോസിനോട് വെളിപ്പെടുത്തി.
പ്രസിഡന്‍റ് അതീവ കോപത്തോടെയായിരുന്നു നെതന്യാഹുവിനോട് സംസാരിച്ചതെന്നും യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഹിസ്ബുല്ല ഇസ്രായേലിനെതിരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ട്രംപ് സമ്മതിച്ചു. എന്നാൽ സമീപ ദിവസങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ പരിധികൾ ലംഘിച്ചു. ഹിസ്ബുല്ലക്കെതിരെയെന്ന പേരിൽ നിരവധി കെട്ടിടങ്ങളും തകർത്തെന്നും ധാരാളം സാധാരണക്കാർ കൊല്ലപ്പെട്ടതും ട്രംപ് ചൂണ്ടിക്കാട്ടി.
അതേസമയം ട്രംപിന്‍റെ വിമർശനത്തിന് ഫലമുണ്ടായതായി തോന്നുന്നുവെന്നും ലബനാനിൽ ആക്രമണം തുടരാൻ പദ്ധതിയില്ലെന്നും ഇസ്രായേലി ഉദ്യോഗസ്ഥൻ ആക്‌സിയോസിനോട് പറഞ്ഞു. ട്രംപ് നെതന്യാഹുവിനെ ഫലപ്രദമായി “വഞ്ചിച്ചു” എന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ ആക്‌സിയോസിനോട് പറഞ്ഞു. ഒടുവിൽ പ്രധാനമന്ത്രി “ശരി, ശരി, എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക” എന്ന് സമ്മതിച്ചു.
എന്നാൽ ഇതിനു ശേഷം നിലപാടിൽ മാറ്റമില്ലെന്ന് തെളിയിക്കുന്നതായിരുന്നു നെതന്യാഹുവിന്റെ പരസ്യ പ്രസ്താവന. “ഞങ്ങളുടെ നിലപാട് അതേപടി തുടരുന്നു” നെതന്യാഹു സമൂഹ മാധ്യമത്തിൽ എഴുതി. കോളിന് ശേഷം, ഇറാൻ ചർച്ചകൾ “തുടരുന്നു, അതിവേഗത്തിൽ” എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തത്.

