നിരവധി കുട്ടികളെ പീഡനത്തിനു ഇരയാക്കിയ കേസ്: ബേക്കലില്‍ നിന്നു മുങ്ങി ബീഹാറില്‍ പൊങ്ങിയ വ്യാജ ആത്മീയ ചികിത്സകൻ ആതവനാട് ഉസ്താദ് എന്ന എംകെ മുഹമ്മദ് അറസ്റ്റിൽ , പിടിയിലായത് വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ

ബേക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ടു പോക്സോ കേസുകളിൽ പ്രതിയായ ഉസ്താദ് അറസ്റ്റിൽ. ബീഹാറിലെ ഒളി സങ്കേതത്തിൽ നിന്ന് വളാഞ്ചേരി പൊലീസാണ് മലപ്പുറം, ആദവനാട് സ്വദേശിയായ എം കെ മുഹമ്മദിനെ പിടികൂടിയത്. ഇയാളെയും കൊണ്ട് പൊലീസ് സംഘം കേരളത്തിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മദ്രസയിൽ അധ്യാപനാണ് മുഹമ്മദ് ഉസ്താദ്. പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരെ ബേക്കൽ പൊലീസ് രണ്ടു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ ഇയാൾ ഒളിവിൽ പോവുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു. ഇതോടെയാണ് മലപ്പുറത്തെ ഒരു മദ്രസയിലെ 14 കുട്ടികളെ എം കെ മുഹമ്മദ് പീഡിപ്പിച്ചതായുള്ള പരാതി വന്നതും വളാഞ്ചേരി പൊലീസ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തതും. തുടർന്നാണ് ബേക്കലിൽ നിന്നു മുങ്ങിയ എം കെ മുഹമ്മദിനെ തേടി വളാഞ്ചേരി പൊലീസ് ബീഹാറിലേയ്ക്കു പോയത്.

