സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; നിപയില്‍ ആശ്വാസം, ഉയര്‍ന്ന റിസ്ക് വിഭാഗത്തില്‍പ്പെട്ട 2 പേരെ കൂടി ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി

കോഴിക്കോട്: സംസ്ഥാനത്ത് 10 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം 5, കോഴിക്കോട് 4, വയനാട് 1 എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ജൂണ്‍ മാസം 190 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 266 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (30), തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (12), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.
നിപ: 2 പേരെ കൂടി ക്വാറൻ്റെനില്‍ നിന്നും ഒഴിവാക്കി
നിപ ബാധിതൻ്റെ സമ്പർക്കപ്പട്ടികയില്‍ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തില്‍പ്പെട്ട 2 പേരെ കൂടി ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കി. കൂടാതെ കുറഞ്ഞ റിസ്ക് വിഭാഗത്തില്‍പെട്ട ഒരാളെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. നിരീക്ഷണ വേളയില്‍ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. രോഗബാധിതന്റെ സഹപ്രവർത്തകരായിരുന്നു ഇവരെല്ലാവരും.
നിപ രോഗബാധിതൻ്റെ സമ്പക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ വളരെ ഉയർന്ന റിസ്ക് വിഭാഗത്തില്‍പ്പെട്ട 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തില്‍പ്പെട്ട 11 പേരും ക്വാറൻ്റീനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തില്‍പ്പെട്ട 74 പേർ നിരീക്ഷണത്തിലാണ്. രോഗനിരീക്ഷണത്തിൻ്റെ ഭാഗമായി ജൂണ്‍ 10 മുതല്‍ നിപ സമാന ലക്ഷണങ്ങള്‍ ഉള്ളവരുടെയിടയില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 55 പേരുടെ ഫലവും നെഗറ്റീവാണ്.
നിപ രോഗബാധിതന് വെന്റിലേറ്ററില്‍ തുടരുന്നു
നിപ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെൻ്റിലേറ്ററില്‍ ചികിത്സ തുടരുന്നു. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കണ്ട്രോള് റൂമില്‍ പൊതു ജനങ്ങളില്‍ നിന്നുള്ള 93 ഫോണ്‍വിളികള്‍ എ ത്തിയിട്ടുണ്ട്. സമ്പർക്കപട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കണ്ട്രോള് റൂമില്‍ നിന്ന് ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

