നറുക്കിട്ട് നേടിയ ഭരണം സിപിഎമ്മിനു നഷ്ടമായി; ഉദുമ പഞ്ചായത്തിൽ അധികാരം പിടിച്ചെടുത്ത് യുഡിഎഫ്

കാസർകോട് ∙ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ഉദുമ പഞ്ചായത്ത് ഭരണം സിപിഎമ്മിനു നഷ്ടമായി. പ്രസിഡന്റ് സിപിഎമ്മിലെ പി.വി. രാജേന്ദ്രനെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയം 11ന് എതിരെ 12 വോട്ടുകൾ നേടിയാണ് പാസായത്. പി.വി. രാജേന്ദ്രനു 11 വോട്ടുകളാണ് ലഭിച്ചത്.
കഴിഞ്ഞ ഡിസംബർ 27 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയായ കോൺഗ്രസിലെ ചന്ദ്രൻ നാലാംവാതുക്കലിന്റെ (എൻ. ചന്ദ്രൻ) വോട്ട് അസാധുവായതിനെ തുടർന്ന് 11 വീതം വോട്ടാണ് ഇരുമുന്നണികളുടെയും പ്രസിഡന്റ് സ്ഥാനാർഥികൾക്കു ലഭിച്ചത്. തുടർന്നു നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ പി.വി. രാജേന്ദ്രൻ പ്രസിഡന്റാവുകയായിരുന്നു. പി.വി. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേറ്റ് 6 മാസം കഴിഞ്ഞതിനു ശേഷമാണ് യുഡിഎഫ് അവിശ്വാസത്തിനു നോട്ടിസ് നൽകിയത്.l
യോഗത്തിൽ യുഡിഎഫിലെ സിയാസ് കാപ്പിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി. അജിത, അസി. സെക്രട്ടറി വി.വി. ശശി, പി.എം. സുരേന്ദ്രനാഥ്, എസ്.കെ. ശാലിനി, ടി. പരമേശ്വരൻ എന്നിവർ വോട്ടെടുപ്പ് നിയന്ത്രിച്ചു.

