പി.കെ ശ്രീമതിക്കെതിരായ വാദം പൊളിഞ്ഞു; ‘പെൻഷൻ വാങ്ങിയിരുന്നത് തിരുകൊച്ചി മുൻ എംഎൽഎ പി.ആർ കൃഷ്ണന്‍റെ ഭാര്യ പി.കെ ശ്രീമതി’

തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ ശ്രീമതിക്കെതിരായ സംഘ്പരിവാർ വാദങ്ങൾ പൊളിഞ്ഞു. പി.ആര്‍ കൃഷ്ണന്‍ എന്ന മുന്‍ എംഎല്‍എയുടെ ഭാര്യ എന്ന് നടിച്ച് കുടുംബ പെന്‍ഷന്‍ വാങ്ങുന്നു എന്ന് ജനം ടിവി, ഭാരത് ലൈവ്, കര്‍മ തുടങ്ങിയ ചാനലുകള്‍ തനിക്കെതിരെ വാര്‍ത്ത നല്‍കിയതായി പി.കെ ശ്രീമതി ആരോപിച്ചിരുന്നു. എന്നാല്‍, പി.കെ ശ്രീമതി തെറ്റ് ചെയ്തിട്ടില്ലെന്നും നടക്കുന്നത് അപവാദപ്രചാരണങ്ങളാണെന്നും മുന്‍ എംഎല്‍എ പി.ആർ കൃഷ്ണന്‍റെ മകൻ അജിത്ത് മീഡിയവണിനോട് പറഞ്ഞു. തൃശൂർ ജില്ലയിലെ ഒല്ലൂർ, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നുള്ള മുൻ എംഎൽഎയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി.ആർ കൃഷ്ണന്‍റെ ഭാര്യയുടെ പേരും പി.കെ ശ്രീമതിയെന്ന് തന്നെയായിരുന്നു. പി.കെ ശ്രീമതി 2020 ഫെബ്രുവരി 23-ന് മരണപ്പെട്ടതാണെന്ന് മകൻ അജിത്ത് മീഡിയവണിനോട് വ്യക്തമാക്കി.
ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിക്കേസിൽ നടപടി; എം.ആർ അജിത്കുമാറിന് സസ്പെൻഷൻ
‘ശ്രീമതി ടീച്ചർ എന്‍റെ അമ്മയുടെ പെൻഷൻ വാങ്ങില്ല. രാഷ്ട്രീയ വൈരാഗ്യത്താൽ വ്യാജ വാർത്ത പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്കൊന്നും ഇതിന്‍റെ ആവശ്യമില്ലെന്ന് എല്ലാർക്കുമറിയാം. ഇതിനെതിരെ ടീച്ചറുടെ പ്രതികരണം കണ്ടപാടെ ഞാനവരെ വിളിച്ചിരുന്നു. എന്നാലാവുന്ന പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ പോലും ഇത്തരം നീക്കങ്ങൾ ആരും നടത്തരുത്’. അജിത് പറഞ്ഞു.
‘1993-ലാണ് അച്ഛൻ മരിച്ചത്. അച്ഛൻ കുന്നംകുളത്തും തിരുകൊച്ചിയിലും എംഎൽഎയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അച്ഛൻ മരിച്ചതിന് ശേഷം പെൻഷൻ തുക അമ്മയാണ് വാങ്ങിച്ചിരുന്നത്.അമ്മയുടെ പേരും പി.കെ ശ്രീമതിയെന്ന് തന്നെയായിരുന്നു. 2020 ജൂലൈ 23ന് ആണ് അമ്മ മരിക്കുന്നത്. അത് അമ്മയ്ക്ക് അർഹതപ്പെട്ടതിനാലാണ് വാങ്ങിയത്.’ അമ്മ മരിച്ച വിവരം അന്നുതന്നെ ഡെത്ത് സർട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട അധികാരികളെയും പോസ്റ്റ് ഓഫീസിനെയും അറിയിച്ചതാണെന്നും പേരിലുണ്ടായ സാമ്യം മാത്രമാണ് ഈ വ്യാജപ്രചാരണത്തിന് അടിസ്ഥാനമെന്നും അമ്മയുടെ മരണശേഷം അദ്ദേഹം കൂട്ടിച്ചേർത്തു.

