പാറ്റകളോട് മുട്ടുമടക്കി കേന്ദ്രം: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി കേന്ദ്രം. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെ സിജെപി പ്രതിനിധികളുമായി കേന്ദ്രം ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽചർച്ചയ്ക്ക് മുമ്പ് തന്നെ ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയായിരുന്നു.
വിദ്യാർഥി പ്രക്ഷോഭം അവസാനിപ്പിക്കാൻ സർക്കാരും കോക്രോച്ച് ജനതാപാർട്ടി(സി.ജെ.പി.) നേതാക്കളും വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജിയിൽ മാത്രം തീരുമാനം ആയിരുന്നില്ല. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചേ തീരു എന്ന ആവശ്യത്തിലായിരുന്നു പ്രതിഷേധക്കാരും പ്രതിപക്ഷവും.
ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരേ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട ആവശ്യത്തിൽ ഇന്ന് തീരുമാനം അറിയിക്കാം എന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. തുടർന്ന് ഇന്ന് കടുത്ത പ്രക്ഷോഭത്തിലേക്ക് പാറ്റകൾ കടന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം പടരുകയും ചെയ്തു. ഇതിനിടെയാണ് മന്ത്രി രാജി സമർപ്പിച്ചത്.
സിജെപി സമരം വൻ വിജയത്തിലാണ് എത്തിനിൽക്കുന്നത്. സമരം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം തന്നെ കേന്ദ്രം നടപടികൾ ആരംഭിച്ചിരുന്നു. പരീക്ഷാക്രമക്കേടുകൾക്കെതിരേ കർശനനടപടികൾ വ്യവസ്ഥചെയ്യുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നൽകിയിരുന്നു. ഇതിന് പുറമെ നീറ്റ് ഉൾപ്പെടെ ദേശീയ പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻ.ടി.എ.) ഉടച്ചുവാർക്കൽ നടപടിയാരംഭിച്ച കേന്ദ്രം 47 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

