ഹോര്‍മുസ് തങ്ങളുടെ നിയന്ത്രണത്തില്‍: കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്ന യു എസ് അവകാശവാദം തള്ളി ഇറാൻ

തെഹ്റാന്/വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാന് സൈന്യം. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും അതുവഴി സഞ്ചരിക്കാനാവില്ലെന്ന് സൈന്യം വ്യക്തമാക്കി. ഈ ജലപാത ‘ഇറാന്റെ നിയന്ത്രണത്തിലാണെന്ന്’ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സി (ഐ ആര് ജി സി)ന്റെ കീഴിലുള്ള ‘ബസിജ്’ അര്‍ധസൈനിക വിഭാഗം കമാന്‍ഡര്‍ ഹൊസൈന്‍ തായെബ് നേരത്തെ പ്രസ്താവിച്ചിരുന്നു.
ഇന്റലിജന്‍സ് വീഴ്ചകള്‍ കാരണം ഇറാനുമായുള്ള യുദ്ധത്തിന്റെ കാര്യത്തില്‍ അമേരിക്കക്ക് കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്നും, ഹോര്‍മുസ് കടലിടുക്കിന്റെ വിഷയത്തിലും അവര്‍ ‘കൂടുതല്‍ വലിയൊരു തെറ്റായ കണക്കുകൂട്ടലിലേക്ക്’ നീങ്ങാന്‍ സാധ്യതയുണ്ടെന്നും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അതേസമയം, ഹോര്‍മുസ് ജലപാത വഴിയുള്ള കപ്പല്‍ ഗതാഗതം കുറഞ്ഞിട്ടും, കടലിടുക്കിന്മേല്‍ അമേരിക്കക്ക് ‘പൂര്‍ണ നിയന്ത്രണമുണ്ടെന്ന്’ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കി.
അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഖുസ്റ ഗ്രാമത്തില്‍, ഇസ്റാഈലി കുടിയേറ്റക്കാരുടെ ഒരു സംഘം മൂന്ന് ഫലസ്തീന് കുടുംബങ്ങളെ അവരുടെ വീടുകളില്‍ തടഞ്ഞുവെച്ചിരിക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നു. ഞായറാഴ്ച മുതല്‍ കുറഞ്ഞത് മൂന്ന് വീടുകളിലേക്കുമുള്ള പ്രവേശനമാര്‍ഗങ്ങള്‍ കുടിയേറ്റക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും, ഇസ്റാഈലി സൈനികര്‍ നോക്കിനില്‍ക്കെയാണ് ക്രൂരമായ ഇത്തരം നടപടികളെന്നും കുടുംബങ്ങള്‍ പറഞ്ഞു.

