മണ്ണൊലിച്ചുപോയ നദീതീരങ്ങൾ: മാറിയ ഭൂപ്രകൃതി; നേപ്പാൾ പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. സ്റ്റിംസൺ സെന്ററിന്റെ സഹായത്തോടെ പ്ലാനറ്റ് ലാബ്സിൽ നിന്ന് ലഭ്യമാക്കിയ ഈ ചിത്രങ്ങൾ, പ്രളയത്തിന് മുൻപും ശേഷവുമുള്ള സ്ഥിതിഗതികൾ താരതമ്യം ചെയ്യാൻ സഹായിക്കുന്നു. സ്യാഫ്രുബേസി മുതൽ ദേവിഘട്ട് വരെയുള്ള പ്രദേശങ്ങളിലെ പ്രളയത്തിന്റെ തീവ്രത ഈ ചിത്രങ്ങളിൽ ദൃശ്യമാണ്.
ഈ ഉപഗ്രഹ ചിത്രങ്ങൾ പ്രധാനമായും നദീതടത്തിലെ നാല് പ്രത്യേക മേഖലകളിലെ മാറ്റങ്ങളാണ് കാണിക്കുന്നത്. ദേവിഘട്ട്, ബെത്രാവതി, ഹാകുബേസി, സ്യാഫ്രുബേസി എന്നീ നാല് സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് ഇതിലൂടെ താരതമ്യം ചെയ്യുന്നത്. ഭോട്ടെ കോശി നദിയിലെ പ്രളയജലം വൻതോതിൽ മണ്ണ് ഒഴുക്കിക്കൊണ്ടുപോയതായും ഈ നാല് പ്രദേശങ്ങളിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ വരുത്താതിയതായും ചിത്രങ്ങൾ വ്യക്തമാക്കുന്നു.
പ്രകൃതിദുരന്തത്തിന്റെ ആകെ വ്യാപ്തിയും ആഘാതവും വിലയിരുത്തുന്നതിനായി നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റിയും ഉപഗ്രഹ ചിത്രങ്ങൾ അടിസ്ഥാനമാക്കിയുള്ള വിശകലനം പങ്കുവെച്ചിട്ടുണ്ട്. ദുരന്തത്തിന്റെ യഥാർത്ഥ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 98 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും 98 മൃതദേഹങ്ങൾ കണ്ടെടുത്തതായും നേപ്പാൾ അധികൃതർ അറിയിച്ചു. നൂറിലധികം ഇന്ത്യക്കാരടക്കം നാന്നൂറോളം പേരെ പ്രളയത്തിൽ കാണാതായിട്ടുണ്ട്.

