മഹാരാഷ്ട്ര അമരാവതി ആശുപത്രിയിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപ്പിടിത്തത്തെ തുടർന്ന് മൂന്ന് നവജാത ശിശുക്കൾ മരിച്ചു. ചികിത്സയിലായിരുന്ന നിരവധി കുഞ്ഞുങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു.
ആശുപത്രിയുടെ മൂന്നാം നിലയിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപ്പിടിത്തമുണ്ടായത്. അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ സ്‌പെഷ്യൽ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ പുലർച്ചെ 3.15 ഓടെയാണ് സംഭവം. സംഭവസമയത്ത് 39 നവജാത ശിശുക്കളാണ് ചികിത്സയിലുണ്ടായിരുന്നത്.
ഗുരുതരമായ പൊള്ളലേൽക്കുകയും പുക ശ്വസിക്കുകയും ചെയ്തതിനെത്തുടർന്നാണ് മൂന്ന് കുഞ്ഞുങ്ങളും മരിച്ചത്. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ ആറ് നവജാതശിശുക്കളെ ചികിത്സയ്ക്കായി അടുത്തുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മാസം തികയാതെ ജനിച്ചവരും ഗുരുതരാവസ്ഥയിലുള്ളവരുമായ കുഞ്ഞുങ്ങളായിരുന്നു ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത്. ആശുപത്രിയിലെ എൻ.ഐ.സി.യുവിലെ വെന്റിലേറ്ററിന് പുലർച്ചെ 3.15 ഓടെ തീപിടിക്കുകയായിരുന്നുവെന്ന് അമരാവതി പോലീസ് കമ്മിഷണർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് നൽകിയതായും മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവുങ്കുലെ പറഞ്ഞു. തീപ്പിടിത്തമുണ്ടായതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാർ സ്ഥലത്തെത്തി മറ്റ് കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ബാവുങ്കുലെ എക്‌സിലൂടെ അറിയിച്ചു

