ചെങ്കടൽ തീരം പിടിച്ചെടുത്ത് ഹൂതികൾ; ബാബ് അൽ മന്ദബ് കടലിടുക്കിൽ കടുത്ത നിയന്ത്രണം

റിയാദ്: യെമനിലെ പ്രധാന ജനവാസ മേഖലകൾ നേരത്തേ തന്നെ നിയന്ത്രണത്തിലാക്കിയ ഹൂതി പ്രസ്ഥാനം ഈ മാസത്തോടെ രാജ്യത്തിന്റെ ചെങ്കടൽ തീരം പൂർണമായും കൈവശപ്പെടുത്താൻ ലക്ഷ്യമിട്ട് ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇതോടെ തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഹൂതികളുടെ കൈകളിലായി. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ എണ്ണ കയറ്റുമതിക്കായി സൗദി അറേബ്യ ആശ്രയിച്ചിരുന്നത് ഈ വഴിയായിരുന്നു. എന്നാൽ സൗദിക്കെതിരെ ഹൂതികൾ കടൽമാർഗമുള്ള ഉപരോധം പ്രഖ്യാപിച്ചതോടെ എണ്ണ നീക്കം പ്രതിസന്ധിയിലായി.
കപ്പൽ ഗതാഗത ഡേറ്റ ഏജൻസിയായ കേപ്ലറിന്റെ കണക്കുകൾ പ്രകാരം ജൂലൈ മുതൽ ബാബ് അൽ മന്ദബ് വഴി സൗദി നടത്തുന്ന എണ്ണ കയറ്റുമതിയിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ അഞ്ച് സൗദി എണ്ണക്കപ്പലുകൾ മാത്രമാണ് ഇതുവഴി കടന്നുപോയത്. സൗദി അറേബ്യയുടെ കപ്പലുകൾ ഒഴികെ മറ്റെല്ലാ രാജ്യങ്ങളുടെയും നാവിക ഗതാഗതം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നാണ് ഹൂതികളുടെ പക്ഷം. അതിനിടെ, പോരാട്ടം രൂക്ഷമായതോടെ യെമനിൽ 1,12,000ലേറെ ആളുകൾക്ക് സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ഇതിനുപുറമെ മൂവായിരത്തോളം പേർ കടൽമാർഗം സമീപ രാജ്യമായ ജിബൂട്ടിയിലേക്ക് രക്ഷപ്പെട്ടു. കടുത്ത സാമ്പത്തിക-സാമൂഹിക പ്രതിസന്ധി നേരിടുന്ന യെമൻ ജനതയ്ക്ക് ഈ രാജ്യാന്തര സാഹചര്യങ്ങൾ കൂടുതൽ തിരിച്ചടിയാവുകയാണ്.

