KSDLIVENEWS

Real news for everyone

കിട്ടിയ പെനാൽറ്റി വലയിലെത്തിച്ചു ; കരുത്തരായ മുംബൈ സിറ്റിയെ വീഴ്ത്തി ഉജ്ജ്വല തുടക്കമിട്ട് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്

SHARE THIS ON

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയം പിടിച്ച്‌ ഉജ്ജ്വലമായി തുടങ്ങി നോര്‍ത്ത്‌ഈസ്റ്റ് യുനൈറ്റഡ്. കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെയാണ് നോര്‍ത്ത്‌ഈസ്റ്റ് മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയത്. ക്വെസി ആപിയയാണ് പെനാല്‍റ്റിയിലൂടെ നോര്‍ത്ത്‌ഈസ്റ്റിന് ഗോള്‍ സമ്മാനിച്ചത്. ആദ്യ പകുതി തീരുന്നതിന് തൊട്ടുമുന്‍പ് മധ്യനിര താരം അഹമദ് ജഹൗ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് മുംബൈക്ക് കനത്ത തിരിച്ചടിയായി മാറി.

മത്സരത്തിന്റെ തുടക്കം മുതല്‍ മുംബൈയാണ് ആധിപത്യം സ്ഥാപിച്ചത്. എട്ടാം മിനിട്ടില്‍ തന്നെ ബോക്സിനുള്ളില്‍ മികച്ച അവസരം മുംബൈയ്ക്ക് ലഭിച്ചു. പിന്നാലെ ഒരു കോര്‍ണറും ലഭിച്ചു. പക്ഷേ ഇതു രണ്ടും മുംബൈയ്ക്ക് മുതലാക്കാനായില്ല. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിര ആദ്യ മിനിട്ടുകളില്‍ തന്നെ ഫോമിലേക്കുയര്‍ന്നു.

മുംബൈയുടെ അഹമ്മദ് ജഹൗ രണ്ട് ലോങ് റേഞ്ചറുകള്‍ എടുത്തെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 23ാം മിനിട്ടില്‍ മുംബൈയുടെ റെയ്നിയര്‍ ഫെര്‍ണാണ്ടസിന് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് കളംവിട്ട താരത്തിന് പകരം ഫാറൂഖ് ചൗധരി മത്സരത്തിലെ ആദ്യ പകരക്കാരനായി കളത്തിലിറങ്ങി.

ഒഗ്ബെച്ചെയെ ഫൗള്‍ ചെയ്തതിന് 35-ാം മിനിട്ടില്‍ മുംബൈയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. അഹമ്മദ് ജഹൗ അത് നന്നായി എടുത്തെങ്കിലും ബോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു.

43ാം മിനിട്ടിലാണ് ഈ സീസണിലെ ആദ്യ റെഡ് കാര്‍ഡിന്റെ പിറവി. നോര്‍ത്ത് ഈസ്റ്റിന്റെ കമാറയെ വീഴ്ത്തിയതിനാണ് മുംബൈയുടെ അഹമ്മദ് ജഹൗ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. അപകടകരമായ ഫൗളായിരുന്നു ഇത്. ഇതോടെ ആദ്യ പകുതിയില്‍ തന്നെ മുംബൈ പത്തു പേരായി ചുരുങ്ങി. ഇത് അവരുടെ മുന്നേറ്റത്തെ കാര്യമായി തന്നെ ബാധിച്ചു.

മത്സരത്തിലുടനീളം പന്തടക്കത്തിലും പാസിങിലും മുന്നില്‍ നിന്നത് മുബൈ ആണ്. എന്നാല്‍ കിട്ടിയ അവസരം വടക്കുകിഴക്കന്‍ ടീം ഉപയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!