ഇനി പോകാം കായൽ സവാരിയ്ക്ക് ;
വിനോദ സഞ്ചാര വികസനത്തിന് വഴി തുറന്ന് അച്ചാം തുരുത്തി-കോട്ടപ്പുറം പാലം

ചെറുവത്തൂർ • വിനോദസഞ്ചാര വികസനത്തിന് വഴി തുറന്നു അച്ചാംതുരുത്തി കോട്ടപ്പുറം പാലം. നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം കടന്നുപോകുന്ന പ്രദേശം ഒട്ടേറെ ടൂറിസ്റ്റ് സാധ്യതയുള്ളതാണ‌്. കായൽ സവാരിക്കുള്ള ഹൗസ് ബോട്ടുകൾ ഇവിടെ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇരുപതോളം ബോട്ടുകളാണ് അച്ചാംതുരുത്തിയും കോട്ടപ്പുറവും കേന്ദ്രീകരിച്ച് സവാരി നടത്തുന്നത്. വിനോദ സഞ്ചാരികൾക്ക് പലപ്പോഴും വിനയായത് ഇവിടേക്ക് എത്തുക എന്നതായിരുന്നു. അഞ്ഞൂറ് മീറ്ററോളം നീളമുള്ള മരപ്പാലത്തിലൂടെ കടന്ന് വേണം എത്തിച്ചേരാൻ. അതുകൊണ്ട് തന്നെ പലരും കായൽ സഞ്ചാരമെന്ന സ്വപ്‌നം ബാക്കിവച്ചു മടങ്ങുകയായിരുന്നു. പാലം യാഥാർഥ്യമായതോടെ സഞ്ചാരികൾ വർധിച്ചു. ടൂറിസത്തിന് നല്ല സാധ്യത ഒരുങ്ങി.
ദേശീയ പാതക്ക് നീലേശ്വരത്തു നിന്നും പയ്യന്നൂരിലേക്ക് സമാന്തര പാതയായും പള്ളിക്കര റെയിൽവേ ഗേറ്റിലെ കുരുക്കിനും പരിഹാരമായി.
എൽഡിഎഫ‌് സർക്കാർ തുടക്കമിട്ട പാലം പൂർത്തീകരിക്കാൻ വീണ്ടും ഇടതുപക്ഷ സർക്കാർ തന്നെ വേണ്ടിവന്ന കഥയാണ‌് പാലത്തിന് പറയാനുള്ളത്. വി എസ‌് അച്ചുതാനന്ദൻ സർക്കാരാണ‌് പാലം അനുവദിച്ചത‌്. 2009 ൽ പ്രവൃത്തി തുടങ്ങി ത്വരിതഗതിയിൽ മുന്നേറുകയും ചെയ‌്തു. എന്നാൽ തുടർന്ന‌് അധികാരത്തിൽ വന്ന യുഡിഎഫ‌് ഭരണം പാലം വലിച്ചു. പ്രവൃത്തി പൂർണമായും സ‌്തംഭിച്ചു. ഇടതുപക്ഷ പാർടികളും നാട്ടുകാരുമെല്ലാം നിരന്തരം സമരങ്ങൾ നടത്തിയെങ്കിലും യുഡിഎഫ‌് സർക്കാർ അനങ്ങിയില്ല. പാലം പാതിവഴിയിൽ തന്നെ കിടന്നു.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വീണ്ടുമെത്തിയപ്പോൾ എം രാജഗോപാലൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇടപെട്ടു.
മന്ത്രി ജി സുധാകരൻ സ്ഥലം സന്ദർശിച്ചു പാലത്തിനുള്ള നടപടി സ്വീകരിച്ചു. പ്രവൃത്തികൾ വേഗത്തിലാവുകയും നാട്ടുകാരുടെ അഭിലാഷം പൂവണിയുകയും ചെയ‌്തു.

