KSDLIVENEWS

Real news for everyone

പോസിറ്റീവും നെഗറ്റീവും ; കോവിഡ് ടെസ്റ്റിൽ പുലിവാൽ പിടിച്ച് പ്രവാസി , പുറത്തിറങ്ങിയാൽ വീട് സീൽ ചെയ്യുമെന്ന് ആരോഗ്യ വകുപ്പ്

SHARE THIS ON

അഞ്ചരക്കണ്ടി: രണ്ടിടങ്ങളിലായി നടത്തിയ കോവിഡ് ടെസ്റ്റില്‍ വ്യത്യസ്ത ഫലം വന്നതോടെ പ്രയാസത്തിലായിരിക്കുകയാണ്​ പ്രവാസി കുടുംബം. ഇതോടെ ടെസ്റ്റില്‍ വ്യക്തത തേടി പ്രവാസി ഗൃഹനാഥന്‍ ഡി.എം.ഒക്ക് പരാതി നല്‍കി. വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡിലാണ് സംഭവം.

നവംബര്‍ 29 ന് 10 ദിവസത്തെ അവധിക്കായി ദുബൈയില്‍ നിന്നെത്തിയ പ്രവാസി കുടുംബം ഒരാഴ്ചക്കാലം ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പം കൂത്തുപറമ്ബ് ഗവ.ആശുപത്രിയോടനുബന്ധിച്ചുള്ള സ്വാബ് ടെസ്റ്റിംഗ് സെന്‍ററില്‍ കോവിഡ് ടെസ്റ്റിന് വിധേയമായി. ആര്‍.ടി.പി.സി ആര്‍ ടെസ്റ്റാണ് ആവശ്യപ്പെട്ടതെങ്കിലും ആന്‍റിജന്‍ ടെസ്റ്റ് നടത്തി. നാലു പേരില്‍ മൂന്ന് പേരുടെത് നെഗറ്റീവും ഒരാളുടേത് പോസറ്റീവുമാണെന്ന്​ ഒരു മണിക്കൂറിനകം വിളിച്ചറിയിച്ചു. ലക്ഷണമൊന്നും ഇല്ലാതിരിക്കുകയും വിദേശത്ത് നിന്ന് ടെസ്റ്റ് കഴിഞ്ഞതിനാലും റിസല്‍ട്ടില്‍ അസ്വാഭാവികത തോന്നിയതിനാല്‍ പുതിയതെരുവിലുള്ള ഗവ.അംഗീകൃത സ്വകാര്യ ലാബില്‍ എത്തി പരിശോധന നടത്തുകയായിരുന്നു. ആന്‍റിജന്‍ ടെസ്റ്റ്, ആര്‍.ടി.പി.സി.ആര്‍ ഉള്‍പ്പെടെ നടത്തിയതില്‍ രണ്ടും നെഗറ്റീവായി. ആദ്യ സ്വാബ് പരിശോധന നടന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലായതിനാല്‍ ജില്ലാ കൊറോണ സെന്‍ററില്‍ നിന്നും മറ്റും നിരന്തരം വിളിച്ച്‌ പുറത്തിറങ്ങരുത് എന്നും നിര്‍ദ്ദേശം ലംഘിച്ച്‌ പുറത്തിറങ്ങുകയാണെങ്കില്‍ വീട് സീല്‍ ചെയ്യും എന്നും പറയുന്നതായി വീട്ടുടമ പറയുന്നു.

അത്യാവശ്യ കാര്യത്തിനായി ഏതാനും ദിവസത്തെ അവധിക്കെത്തിയ കുടുംബം ഇതോടെ പ്രയാസത്തിലായി. വീട്ടില്‍ തന്നെ കഴിയാനാണ് ആരോഗ്യ വകുപ്പും നിര്‍ദ്ദേശിച്ചത്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!