കര്‍ഷകസമരത്തിന് പിന്നില്‍ പാക്-ചൈനീസ് ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി

മുംബൈ: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന് പിന്നിൽ ചൈനയും പാകിസ്താനുമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ
പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്തെ മുസ്ലീങ്ങൾ നേരത്തേ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. എന്നാൽ ആ ശ്രമങ്ങൾ ഫലം കണ്ടില്ല ഇപ്പോൾ കാർഷികനിയമങ്ങൾ മൂലം കർഷകർക്ക് നഷ്ടമുണ്ടാകുമെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ഒരു ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം കർഷകരുടേയല്ല. അതിന് പിന്നിൽ ചൈനയുടെയും പാകിസ്താന്റെയും കരങ്ങളുണ്ട്. രാജ്യത്തെ മുസ്ലീങ്ങളെയാണ് ആദ്യം അവർ സ്വാധീനിച്ചത്. അവരോട് എന്താണ് പറഞ്ഞത്? ദേശീയ പൗരത്വ രജിസ്റ്റർ വരുന്നു, പൗരത്വനിയമ ഭേദഗതി വരുന്നു ആറുമാസത്തിനുളളിൽ മുസ്ലീങ്ങൾ രാജ്യം വിട്ടുപേകേണ്ടി വരുമെന്ന്. എന്നാൽ ആ ശ്രമങ്ങൾ വിജയിച്ചില്ല. ഇപ്പോൾ കർഷകരോട പറയുകയാണ് പുതിയ നിയമങ്ങൾ നിങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുമെന്ന്. ഇത് മറ്റുരാജ്യങ്ങളുടെ ഗൂഢാലോചനയാണ്.’ കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ എന്തടിസ്ഥാനത്തിലാണ് ചൈനയ്ക്കും പാകിസ്താനുമെതിരേ ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയില്ല.
‘സർക്കാർ ഒരു കിലോ ഗോതമ്പ് 24 രൂപയ്ക്കും, അരി 34 രൂപയ്ക്കും വാങ്ങുന്നു. ജനങ്ങൾക്ക് അത് യഥാക്രമം രണ്ടും മൂന്നും രൂപയിൽ നൽകുന്നു. ഇതിനായി സബ്സിഡിക്ക് 1.75 ലക്ഷം കോടി രൂപ സർക്കാർ ചെലവാക്കുന്നു. കർഷകരുടെ ക്ഷേമത്തിനായി സർക്കാർ പണം ചെലവഴിക്കുന്നു.
കേന്ദ്രം പണം ചിലവിടുന്നത് കർഷകരുടെ ക്ഷേമത്തിലാണ്. ഇത് മറ്റുളളവർക്ക് ഇഷ്ടപ്പെടുന്നില്ല.’ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരുടെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഒരു തീരുമാനവും കർഷകർക്ക് എതിരായിരിക്കില്ലെന്നും റാവു സാഹിബ് ദാൻവെ പറഞ്ഞു.
എന്നാൽ കർഷകസമരത്തിലേക്ക് ചൈനയെയും പാകിസ്താനെയും വലിച്ചിഴച്ച കേന്ദ്രമന്ത്രിയെ ശിവസേന പരിഹസിച്ചു. ബി.ജെ.പി.നേതാക്കൾക്ക് സ്വബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ശിവസേന അഭിപ്രായപ്പെട്ടത്. ‘മഹാരാഷ്ട്രയിൽ അധികാരം നഷ്ടപ്പെട്ടതുകാരണം ബി.ജെ.പി. നേതാക്കൾക്ക് സമനില നഷ്ടമായിരിക്കുകയാണ്. അവർ എന്താണ് പറയുന്നതെന്ന് അവർക്കുതന്നെ അറിയില്ല.’ മുൻകേന്ദ്രമന്ത്രിയും ശിവസേനയുടെ വക്താവുമായ അരവിന്ദ് സാവന്ത് പറഞ്ഞു

