KSDLIVENEWS

Real news for everyone

12 മണിവരെ 41% പോളിങ്: വയനാട് മുന്നില്‍, പിന്നാലെ കോട്ടയം ; ആവേശം ചോരാതെ രണ്ടാംഘട്ടം

SHARE THIS ON

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നു. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടർമാർ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്. രാവിലെ മുതൽ മിക്കവാറും എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 12 മണിവരെ 41 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം വയനാട് ജില്ലയാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്.
രണ്ടാം ഘട്ടത്തിൽ തൃശൂരിലെ വടക്കാഞ്ചേരിയിൽ മന്ത്രി എ.സി മൊയ്തീൻ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. വിവാദങ്ങൾ ബാധിക്കില്ലെന്നും വീട് മുടക്കുന്നവർക്ക് ജനം വോട്ട് നൽകില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി പ്രതികരിച്ചു.
രാവിലെ ആറര മുതൽ തന്നെ വോട്ടർമാർ പല പോളിങ് ബൂത്തുകളിലും എത്തിച്ചേർന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിങ് നടക്കുന്നത്.

പാലക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ യന്ത്രത്തകരാർ മൂലം പോളിങ്ങ് മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ടാമതെത്തിച്ച വോട്ടിങ്ങ് യന്ത്രവും തകരാറിലായി. ഇതോടെ മൂന്നാമത് മറ്റൊരു വോട്ടിങ്ങ് യന്ത്രം എത്തിച്ചെങ്കിലും അതും തകരാറിലായി. ഇതോടെ വോട്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് സാങ്കേതിക വിദഗ്ദ്ധരെത്തിയാണ് യന്ത്രത്തകരാർ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചത്. രണ്ട് മണിക്കൂറോളമാണ് ഇവിടെ പോളിങ് മുടങ്ങിയത്
കോട്ടയം മുണ്ടക്കയം കുട്ടിക്കലിൽ രാവിലെ ആറ് മണിക്ക് വോട്ട് തുടങ്ങിയത് വിവാദമായി. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്ടിൽ ആറിന് വോട്ടെടുപ്പ് തുടങ്ങി 17 പേർ വോട്ട് ചെയ്ത ശേഷമാണ് നിർത്തിവച്ചത്. കളക്ടറുടെ നിർദ്ദേശപ്രകാരം ഏഴിന് മുമ്പ് ചെയ്ത 17 വോട്ടുകൾ നീക്കം ചെയ്തു. അത്രയും വോട്ടർമാരെ തിരിച്ചുവിളിച്ച് വീണ്ടും വോട്ട് ചെയ്യിക്കാൻ ശ്രമം നടന്നു.
47,28,489 പുരുഷൻമാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്ജെൻഡറുകളും 265 പ്രവാസികളും അടക്കം 98,57,208 വോട്ടർമാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതിൽ 57,895 കന്നി വോട്ടർമാരും ഉൾപ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!