എൽഡിഎഫ് വലിയ വിജയം നേടും : കെ പി സതീഷ്‌ചന്ദ്രൻ
ജില്ലാ പഞ്ചായത്തിൽ ഇതുവരെ ലഭിച്ചതിനേക്കാൾ ഏറ്റവും കൂടുതൽ സീറ്റ് നേടും

കാസർഗോഡ് • ജില്ലയിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്ന് ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ. ജില്ലാ പഞ്ചായത്തിൽ ഇതുവരെ ലഭിച്ചതിനേക്കാൾ ഏറ്റവും കൂടുതൽ സീറ്റ് നേടും. പുതിയ ഡിവിഷനുകൾ പിടിച്ചെടുക്കും. ബ്ലോക്ക് പഞ്ചായത്തിൽ നിലേശ്വരം, പരപ്പ, കാഞ്ഞങ്ങാട്, കാറഡുക്ക എന്നിവിടങ്ങളിൽ ഭരണം നിലനിർത്തും. കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ മുന്നേറ്റമുണ്ടാക്കും. പഞ്ചായത്തുകളിൽ അട്ടിമറി വിജയം നേടും. ഇതുവരെ ലഭിക്കാത്ത പഞ്ചായത്തുകൾ പിടിച്ചെടുക്കും. കാഞ്ഞങ്ങാട്, നിലേശ്വരം നഗരസഭകളിൽ കഴിഞ്ഞ തവണത്തേക്കാളും കൂടുതൽ സീറ്റ് നേടി ഭരണം നിലനിർത്തും. കാസർകോട് കൂടുതൽ സീറ്റുകൾ നേടി നിർണായകമാകും. എൽഡിഎഫ് സർക്കാരിന്റെ വികസന, സേവന പ്രവർത്തനങ്ങളിൽ കക്ഷിഭേദമന്യേ ജനങ്ങൾ വലിയ മതിപ്പിലാണ്. 25,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നത്. എൽഡിഎഫ് ഭരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേട്ടങ്ങളും വോട്ടാകും. കേരള കോൺഗ്രസ് എം, എൽജെഡി കക്ഷികൾ എൽഡിഎഫിന്റെ ഭാഗമായത് മുന്നണിയുടെ ജനകീയ അടിത്തറ കൂടുതൽ ശക്തമാക്കി. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച ശക്തമായ നിലപാട് ന്യൂനപക്ഷ മതവിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്
ജില്ലാ പഞ്ചായത്ത് നിലനിർത്തും:
എ ഗോവിന്ദൻ നായർ
ജില്ലയിൽ യുഡിഎഫ് നല്ല ഭൂരിപക്ഷം നേടുമെന്ന് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ. ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തും. രണ്ട് ഡിവിഷനുകൾ പുതിയതായി പിടിച്ചെടുക്കും. ബ്ലോക്കിൽ പരപ്പ പിടിച്ചെടുക്കും. കാസർകോട്, മഞ്ചേശ്വരം ബ്ലോക്ക് നിലനിർത്തും. നഗരസഭയിൽ കാസർകോടിനൊപ്പം കാഞ്ഞങ്ങാടും നീലേശ്വരത്തും ഭരിക്കും. കഴിഞ്ഞ തവണത്തേക്കാളും കൂടുതൽ പഞ്ചായത്തുകൾ നേടും. യുഡിഎഫിന് അനുകൂലമായി സംസ്ഥാനത്തുള്ള സാഹചര്യം ജില്ലയിലും പ്രതിഫലിക്കും. ലോകസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗം ഇത്തവണയും ആവർത്തിക്കും.
എൻഡിഎ ഒന്നാമതാകും: കെ ശ്രീകാന്ത്
ജില്ലയിൽ എൻഡിഎ ഒന്നാം സ്ഥാനത്തെത്തുമെന്ന് ജില്ലാ ചെയർമാൻ കെ ശ്രീകാന്ത്. വടക്കൻ ഭാഗത്ത് പൂർണ ആധിപത്യം സ്ഥാപിക്കും. തെക്കൻ ഭാഗത്ത് അട്ടിമറി വിജയം നേടും. ജില്ലാ പഞ്ചായത്തിൽ ഏറ്റവും വലിയ കക്ഷി ബിജെപിയാകും. പരമ്പരാഗത കേന്ദ്രങ്ങളിൽ ഭൂരിപക്ഷം വർധിപ്പിക്കും. ഇതുവരെ കടന്ന് ചെല്ലാൻ സാധിക്കാത്തയിടത്ത് അട്ടിമറി വിജയം നേടും.

