വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണം; സ്‌കൂള്‍ തുറക്കലില്‍ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: ജനുവരിയിൽ സ്കൂളിലെത്തുന്ന വിദ്യാർഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്നും എണ്ണം സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്നും വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗത്തിൽ തീരുമാനം. ഇതിനുള്ള മാർഗ്ഗനിർദേശങ്ങൾ സ്കൂളുകൾക്ക് നൽകും. സ്കൂൾതലത്തിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി പിടിഎ യോഗങ്ങൾ ഒരാഴ്ചക്കുള്ളിൽ ചേരും.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഓരോ വിഷയത്തിന്റെയും ഊന്നൽ മേഖലകൾ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തൽ സമീപനം നിർണ്ണയിക്കുന്നതിനും എസ്.ഇ.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി. 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകൾ സംബന്ധിച്ച വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.
വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുടെ ഏകോപനത്തോടെ, വിദ്യാർഥികൾക്ക് പഠനപിന്തുണയും ആവശ്യമെങ്കിൽ കൗൺസിലിംഗും നൽകുന്ന തിനുള്ള നടപടികൾ സ്വീകരിക്കും. സ്കൂൾ തുറക്കുന്നത് സംബന്ധിച്ചും, പരീക്ഷകൾ സംബന്ധിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
ജനുവരി 1 മുതൽ 10, 12 ക്ലാസ്സുകളിലെ കുട്ടികൾക്ക് സംശയ നിവാരണത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂളുകളിൽ എത്താവുന്നതാണ്.

