കാഞ്ഞങ്ങാട്ടെ കൊലപാതകം; ഔഫിനെ വെട്ടിയയാളെന്ന് സംശയിക്കുന്ന യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്: കല്ലൂരാവി മുണ്ടത്തോട് വെച്ച് അബ്ദുർ റഹ്‌മാൻ ഔഫ് (30) കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. ഔഫിനെ വെട്ടിയയാളെന്ന് സംശയിക്കുന്ന മുണ്ടത്തോട്ടെ ഇസ്ഹാഖാണ് കസ്റ്റഡിയിലായത്. സംഘർഷത്തിനിടെ കുത്തേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലീം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ ജനറൽ സെക്രടറി ഇർശാദും മറ്റൊരു പ്രവർത്തകൻ ഹസനും കേസിൽ പ്രതികളാണ്.
കൊലയ്ക്ക് പിന്നിലെ കാരണം രാഷ്ട്രീയമാണോയെന്ന് അന്വേഷണ ശേഷമെ പറയാനാകൂയെന്ന് സംഭവ സ്ഥലം സന്ദർശിച്ച ശേഷം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ വ്യക്തമാക്കിയിരുന്നു. അവധി റദ്ദാക്കിയാണ് ശിൽപ കാഞ്ഞങ്ങാട്ട് കൊല നടന്ന പ്രദേശത്ത് എത്തിയത്.
മംഗളൂരു ആശുപത്രിയിൽ ചികിത്സയിലുള്ള ഇർശാദിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ മറ്റൊരു പ്രതി ഹസനും വലയിലായതായി സൂചനയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ പരാജയം കാരണം ലീഗ് അക്രമം നടത്തുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട ഔഫിൻ്റെ സുഹൃത്തുക്കൾ പറയുന്നു.

