KSDLIVENEWS

Real news for everyone

പ്രായവ്യത്യാസം പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കി; വിവാഹം സ്വത്തുമോഹിച്ചുതന്നെയെന്ന് അരുണിന്റെ കുറ്റസമ്മതം

SHARE THIS ON

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് കൊല്ലപ്പെട്ട ശാഖയുടെ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ ഇന്നു നടക്കും. ശാഖയെ പ്രായം മറന്ന് വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചത് സ്വത്തു മോഹിച്ചെന്ന് അരുൺ പോലീസിനോട് മൊഴിനൽകി.
വിവാഹത്തിന്റെ കാര്യം അടുത്ത ചില സുഹൃത്തുക്കൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. താൻ വിവാഹിതനാണെന്ന കാര്യം വീട്ടുകാർക്ക് അറിയില്ലെന്നും അരുൺ പോലീസിനോട് വെളിപ്പെടുത്തി.
പ്രായത്തിൽ കൂടിയ സ്ത്രീയുമായുള്ള വിവാഹത്തിന്റെ കാര്യം പറഞ്ഞ് കൂട്ടുകാർ പലപ്പോഴും കളിയാക്കിയിരുന്നതും തന്നിൽനിന്ന് ഒരു കുഞ്ഞു വേണമെന്ന ശാഖയുടെ ആവശ്യവും അസ്വസ്ഥനാക്കിയിരുന്നു.
അതേസമയം കൊലപാതകം നടത്തിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ഇത് വരും മണിക്കൂറുകളിൽ നിന്നുള്ള ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു. ഇതിലേക്കായി ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചുവരികയാണ്.
ബ്യൂട്ടീഷനും എൽഐസി ഏജന്റുമായ ശാഖ പരിചയപ്പെട്ട നാൾ മുതൽ സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നു. എന്നാൽ അടുത്തിടെ ശാഖ വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചത് അരുണിനെ കൂടുതൽ അസ്വസ്ഥനാക്കി. ഇതുസംബന്ധിച്ച് വഴക്കുകൾ പതിവായിരുന്നു.
ശനിയാഴ്ച രാവിലെയാണ് വീട്ടിനുള്ളിലെ ഹാളിൽ അബോധാവസ്ഥയിൽ ശാഖയെ കണ്ടെത്തിയത്. കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. വൈദ്യുത അലങ്കാര ആര് വിളക്കിൽ നിന്ന് ഷോക്കേറ്റു എന്നാണ് ശാഖയുടെ ഭർത്താവ് അരുൺ നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്. എന്നാൽ ശാഖയെ അപകടപ്പെടുത്തി എന്ന നിഗമനത്തിൽ എത്തി നിൽക്കുകയാണ് പോലീസ്.
ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് 26 കാരനായ അരുണും 51കാരിയായ ശാഖയും തമ്മിൽ വിവാഹം കഴിക്കുന്നത്. മതാചാര പ്രകാരമായിരുന്നു വിവാഹം. വിവാഹദിവസം അരുണിന്റെ കൂടെ ആകെ അഞ്ച് പേർ മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. മതാചാരപ്രകാരം നടന്ന ചടങ്ങിൽ ബന്ധുക്കളാരും ഇല്ലാതിരുന്നത് സംശയമുണർത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
വിവാഹത്തിന് ശേഷം ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. മരങ്ങൾ മുറിച്ചുവിറ്റതിലൂടെ ലഭിച്ച 10 ലക്ഷം രൂപ ശാഖ അരുണിന് നൽകിയിരുന്നു. കാറും വാങ്ങിച്ചുനൽകി. ദിവസങ്ങൾക്ക് മുമ്പ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു.
‘അവന്റെ ലക്ഷ്യം ശാഖയുടെ സ്വത്തായിരുന്നു; പിന്മാറാൻ ആവശ്യപ്പെട്ടു’
വെള്ളറട: ‘കൂട്ടുകാരിയുടെ ഈ ദുരന്തം സഹിക്കാൻ സാധിക്കുന്നില്ല. ഞാൻ പല പ്രാവശ്യം അവളോട് ഈ ബന്ധത്തിൽനിന്നു പിന്തിരിയാൻ പറഞ്ഞിരുന്നു. അവൾ കൂട്ടാക്കിയില്ല. ഒടുവിൽ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു’- ശാഖയുടെ കൂട്ടുകാരിയായ പ്രീത വിതുമ്പലോടെ പറഞ്ഞു.

തിരുവനന്തപുരത്ത ഒരു െട്രയിനിങ് സ്ഥലത്തുവച്ചാണ് ശാഖയും പ്രീതയും പരിചയപ്പെടുന്നത്. പിന്നീട് അവർ നല്ല കൂട്ടുകാരികളും എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന സഹോദരങ്ങളുമായി. ആശുപത്രിയിലെ പല കാര്യങ്ങൾക്കും സഹായിയായി നിന്ന അരുൺ, പതുക്കെപ്പതുക്കെ ശാഖയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചു. ശാഖയുടെ സമ്പത്തിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസ്സിലാക്കിയ ഇയാൾ, വീട്ടിലെ പരാധീനതകളെല്ലാം ശാഖയോടു പറഞ്ഞ് കൂടുതൽ അടുത്തു
കടം വീട്ടാനും മറ്റുമായി 10 ലക്ഷം രൂപയും 100 പവനും അരുൺ ആവശ്യപ്പെട്ട വിവരം ശാഖ തന്നോടു പറഞ്ഞിരുന്നു. ഇതു കേട്ട് ഈ ബന്ധത്തിൽനിന്നു പിന്മാറാനും അയാളുടെ ലക്ഷ്യം സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണെന്നും ഭർത്താവ് പാമ്പു കടിപ്പിച്ചു കൊന്ന ഉത്രയെക്കുറിച്ചുമൊക്കെ താൻ പറഞ്ഞെങ്കിലും ശാഖ കൂട്ടാക്കിയല്ല. പിന്നീട് കല്യാണം നടന്നെങ്കിലും തനിക്കു പങ്കെടുക്കാൻ സാധിച്ചില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം ഫോണിൽ വിളിച്ചപ്പോഴാണ് അവൾ വിവാഹത്തെക്കുറിച്ചുള്ള നിരാശകൾ പങ്കുവച്ചത് – പ്രീത കണ്ണീരോടെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!