സ്‌പെയിനില്‍ 50 കൊല്ലത്തിനിടയിലെ റെക്കോഡ് മഞ്ഞുവീഴ്ച; വാഹനങ്ങളില്‍ കുടുങ്ങി ആയിരങ്ങള്‍

മാഡ്രിഡ്: കനത്ത മഞ്ഞുവീഴ്ചയും ഹിമവാതവും സ്പെയിനിന്റെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലേയും ജനജീവിതത്തെ ബാധിച്ചു. അതിശൈത്യത്തെ തുടർന്ന് നാല് പേർ മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആയിരക്കണക്കിനാളുകളും വാഹനങ്ങളും റെയിൽവെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. തീവണ്ടി-വിമാനഗതാഗതം പൂർണമായും നിർത്തി വെച്ചു.

ഫ്യൂവെൻഗിറോലയിൽ നദിയിൽ ജലനിരപ്പുയർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് കാണാതായ കാർ കണ്ടെത്തി. കാറിൽ യാത്ര ചെയ്തിരുന്ന സ്ത്രീയും പുരുഷനും മരിച്ച നിലയിലായിരുന്നു.

മാഡ്രിഡിന് സമീപം മഞ്ഞുപാളികൾക്കടിയിൽ നിന്ന് 54 കാരന്റെ മൃതദേഹം കണ്ടെടുത്തു. ഭവനരഹിതനായ മറ്റൊരാൾ കൂടി അതിശൈത്യം മൂലം മരിച്ചതായി സരാഗോസ പോലീസ് അറിയിച്ചു.

രാജ്യത്തെ പകുതിയിലധികം പ്രവിശ്യകളിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അഞ്ചോളം പ്രവിശ്യകളിൽ ഫിലോമിന കൊടുങ്കാറ്റിന്റെ മുന്നറിയിപ്പുണ്ട്.
നാൽപത് കൊല്ലത്തിന് ശേഷം ആദ്യമായി മാഡ്രിഡിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഞ്ഞിൽ കുടുങ്ങിക്കിടക്കുന്നവരേയും വാഹനങ്ങളേയും പുറത്തെടുക്കാൻ സൈനിക സഹായം തേടിയിട്ടുണ്ട്.

