തീരുമാനമായത് മേല്‍നോട്ട കമ്മിറ്റിയില്‍ മാത്രം; മറ്റെല്ലാം മാധ്യമ സൃഷ്ടി-കെ.മുരളീധരന്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പത്തംഗ മേൽനോട്ട സമിതി മാത്രമാണ് ഉണ്ടായതെന്നും മറ്റൊരു കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും കെ.മുരളീധരൻ എം.പി . സ്ഥാനാർഥി നിർണയത്തിലോ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിലോ മറ്റോ ഒരു തീരുമാനവുമുണ്ടായിട്ടില്ല. നിങ്ങൾക്ക് ആരെ വേണമെങ്കിലും സ്ഥാനാർഥിയാക്കാം എവിടേയും മത്സരിപ്പിക്കാം. എന്നാൽ അതൊന്നും പാർട്ടി തലത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയുടെ സ്വാഗതം സംഘം ഓഫീസ് കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്നാണ് എഴുതുക. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ ഉജ്ജ്വല വിജയം കൈവരിക്കുകയും ഭരണത്തിലേറുകയും ചെയ്യും. എന്ത് കുത്തിത്തിരിപ്പ് നടത്തിയാലും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപറ്റയിൽ മത്സരിക്കുമെന്നും കെ.സുധാകരൻ കെ.പി.സി.സി അധ്യക്ഷനാവുമെന്നുമുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുരളി.
പ്രതിപക്ഷ നേതാവിന്റെ ജാഥ കോഴിക്കോട് എത്തുമ്പോൾ ഞാൻ ഇവിടെ ഉണ്ടാവില്ലെന്നും പാർലമെന്റ് സമ്മേളനമാണെന്നും ഇതിന്റെ പേരിൽ പുതിയ കുത്തിത്തിരിപ്പുകൾ ഉണ്ടാക്കേണ്ടെന്നും മുരളി പറഞ്ഞു.

