മാധ്യമ, പോലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ എന്നിവരുടെ സേവനം മാർച്ച് ഒന്നിന് അവസാനിപ്പിക്കുമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ജോൺ ബ്രിട്ടാസിനെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലും രമൺ ശ്രീവാസ്തവയെ ചീഫ് സെക്രട്ടറി പദവിയിലുമാണ് നിയമിച്ചിരുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ സേവനം അവസാനിപ്പിക്കാനുള്ള നീക്കം.
മുഖ്യമന്ത്രിക്ക് ആറ് ഉപദേഷ്ടാക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് തൽസ്ഥാനം രാജിവച്ച് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യുടെ ചീഫ് എക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുത്തിരുന്നു. രണ്ട് ഉപദേഷ്ടാക്കളുടെ സേവനംകൂടി അവസാനിപ്പിച്ചതോടെ ഇനി മൂന്ന് ഉപദേഷ്ടാക്കളാണ് മുഖ്യമന്ത്രിക്കുള്ളത്.

