KSDLIVENEWS

Real news for everyone

തനിക്കെതിരെ നടന്നത് രാഷ്ട്രീയഗൂഡാലോചനയെന്ന് എം.സി ഖമറുദ്ദീന്‍ എം.എല്‍.എ

SHARE THIS ON

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ മൂന്നുമാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടിലായിരുന്ന എം.സി ഖമറുദീന്‍ എം.എല്‍.എ വ്യാഴാഴ്ച വൈകിട്ടോടെ ജയില്‍ മോചിതനായി. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്. പൊലീസും ക്രൈംബ്രാഞ്ചും രജിസ്റ്റര്‍ ചെയ്ത 148 കേസുകളിലാണ് ഖമറുദ്ദീന് ജാമ്യം അനുവദിച്ചത്. ആദ്യം മൂന്നു കേസുകളില്‍ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. പിന്നീട് ഹൊസ്ദുര്‍ഗ്, കാസര്‍കോട്, പയ്യന്നൂര്‍ കോടതികളും ജാമ്യം നല്‍കി. തനിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചന നടത്തിയെന്നും ഇതേ തുടര്‍ന്നാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ തന്നെ പ്രതി ചേര്‍ത്തതെന്നു ഖമറുദ്ദീന്‍ ആരോപിച്ചു. തന്നെ കുടുക്കിയവരോടു കാലം കണക്ക് ചോദിക്കുമെന്നും ഖമറുദ്ദീന്‍ പറഞ്ഞു. തന്നെ കുടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഈ കേസിന പിറകിലുണ്ടായിരുന്നത്. ഡയറക്ടര്‍മാരില്‍ മറ്റാരെയും സര്‍ക്കാര്‍ ഒരുതരത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ല. ഇതില്‍ തനിക്ക് പരിഭവമൊന്നുമില്ല. സത്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കുമെന്നാണ് വിശ്വാസം. 42 വര്‍ഷത്തെ സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനമാണ് തന്റെ പാരമ്പര്യം. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ 89ല്‍ നിന്ന് 7923ലേക്ക് ഭൂരിപക്ഷം ഉയര്‍ത്തിയതുമുതല്‍ തനിക്കെതിരെ ഗൂഡാലോചന തുടങ്ങിയതാണ്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചുള്ള ലോബിയാണ് ഗൂഡാലോചനക്കുപിന്നില്‍. ചില മാധ്യമപ്രവര്‍ത്തകരും ഗൂഡാലോചനയില്‍ പങ്കാളികളാണെന്ന് ഖമറുദ്ദീന്‍ കുറ്റപ്പെടുത്തി. ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ചിന്റെ ഭാഷയില്‍ രാഷ്ട്രീയക്കാര്‍ തെങ്ങുകയറ്റക്കാരെ പോലെ കയറാനും ഇറങ്ങാനും വിധിക്കപ്പെട്ടവരാണെന്നും ഖമറുദ്ദീന്‍ വ്യക്തമാക്കി.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് ഖമറുദ്ദീന്‍. ഖമറുദ്ദീനും കേസിലെ നാലാം പ്രതി സൈനുല്‍ ആബിദുമാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ ടി. കെ പൂക്കോയ തങ്ങളും മൂന്നാം പ്രതി ഹിഷാമും ഇപ്പൊഴും ഒളിവിലാണ്. പൂക്കോയ തങ്ങള്‍ക്കും ഹിഷാമിനുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. പൂക്കോയ തങ്ങള്‍ വിദേശത്തെക്ക് കടന്നതായാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!