ഇ.എം.സി.സി പ്രതിനിധികളുമായി മേഴ്സിക്കുട്ടിയമ്മ ചര്ച്ച നടത്തിയെന്ന് ചെന്നിത്തല; ഫോട്ടോകള് പുറത്തുവിട്ടു

തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിക്ക് കേരളതീരത്ത് മത്സ്യബന്ധനം നടത്താൻ അനുമതി നൽകിയതിൽ അഴിമതി നടന്നെന്ന ആരോപണത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
2018-ൽ ന്യൂയോർക്കിൽ പോയിരുന്നെങ്കിലും അത് യു.എൻ. പരിപാടിക്ക് ആയിരുന്നുവെന്നും വേറാരുമായും ചർച്ച നടത്തിയില്ലെന്നുമുള്ള മേഴ്സിക്കുട്ടിയമ്മയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞതായി ചെന്നിത്തല പറഞ്ഞു. മന്ത്രിയുമായി സംസാരിച്ചെന്ന കാര്യം ഇ.എം.സി.സി. അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളിവെളിച്ചത്തായപ്പോൾ രക്ഷപ്പെടാൻ വേണ്ടി മന്ത്രി ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മേഴ്സിക്കുട്ടിയമ്മ ഇ.എം.സി.സിയുമായി ചർച്ച നടത്തിയിരുന്നോ എന്നതിനും വ്യവസായമന്ത്രി ജയരാജന് ഈ പദ്ധതിയെ കുറിച്ച് അറിയാമായിരുന്നു എന്നതിനും സംസാരിക്കുന്ന തെളിവുകളുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
ഇ.എം.സി.സി. ഇന്റർനാഷണൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വർഗ്ഗീസുമായി മേഴ്സിക്കുട്ടിയമ്മ ചർച്ച നടത്തുന്നതിന്റെ ഫോട്ടോകളും ചെന്നിത്തല പത്രസമ്മേളനത്തിൽ പുറത്തുവിട്ടു. 28-10-2020ന് ഷിജു വർഗീസ് മേഴ്സിക്കുട്ടിയമ്മയുമായി ഈ പ്രോജക്ട് ചർച്ച ചെയ്യുന്ന ഫോട്ടോകളാണിതെന്നും ചെന്നിത്തല പറഞ്ഞു. ഫിഷറീസ് വകുപ്പ് ജോയന്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഈ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ ചർച്ച നടത്തിയതിന്റെ ഫോട്ടോകളും ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മേഴ്സിക്കുട്ടിയമ്മയുമായി ചർച്ച നടത്തിയതിനു ശേഷം, മന്ത്രി ക്ഷണിച്ചതിനു ശേഷമാണ് തങ്ങൾ വന്നതെന്നും ഈ പ്രോജക്ടിന് കാബിനറ്റിന് അംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ജയരാജന് കമ്പനി കത്ത് നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന ഫിഷറീസ് വകുപ്പിന് ഇ.എം.സി.സി. 3.8.2019 ൽ സമർപ്പിച്ച കോൺസെപ്ററ് നോട്ട്, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2019 ആഗസറ്റ് 2 ന് ഇ.എം.സി.സി. പ്രസിഡന്റ് നൽകിയ കത്ത് എന്നീ രേഖകൾ കൂടി പുറത്തുവിടുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഈ രണ്ട് രേഖകളിലും മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ വച്ച് ഇ.എം.സി.സി.യുമായി നടത്തിയ ചർച്ചയാണ് ഈ പദ്ധതിക്ക് ആധാരമെന്ന് പറയുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്തുമാത്രം ഗൗരവത്തോടെയാണ് ഈ പ്രോജക്ടുമായി സർക്കാർ മുന്നോട്ടു പോയതെന്ന് ഈ പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി വ്യക്തമാക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.
(ഒന്ന്) മന്ത്രി മേഴ്സിക്കുട്ടിയമ്മയുടമായി 2018 ഏപ്രിലിൽ ന്യൂയോർക്കിൽ വച്ച് ഇ.എം.സി.സി. അധികൃതർ ചർച്ച നടത്തുന്നു.
(രണ്ട്) സംസ്ഥാന ഫിഷറീസ് നയത്തിൽ മാറ്റം വരുത്തി 2019 ജനുവരിയിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നു.
(മൂന്ന്) ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലുമായി ഇ.എം.സി.സി. അധികൃതർ 2019 ജൂലയിൽ ചർച്ച നടത്തുന്നു.
(നാല്) 2.8.2019 ന് ഡീറ്റൈയിൽഡ് കോൺസെപ്റ്റ് ലെറ്റർ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിക്കുന്നു.
(അഞ്ച്) 28.2.2020 ൽ കൊച്ചിയിലെ അസന്റിൽ വച്ച് ഇ.എം.സി.സി.യും കേരള സർക്കാരും 5000 കോടിരൂപയുടെ പദ്ധതിക്കുള്ള എം.ഒ.യു. ഒപ്പിടുന്നു.
(ആറ് ) 3.10.2020 ന് പദ്ധതിക്കായി പള്ളിപ്പുറത്തെ മെഗാ പാർക്കിൽ 4 ഏക്കർ സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് ഇ.എം.സി.സി. സർക്കാരിന് കത്തു നൽകുന്നു.
(ഏഴ്) 3.2.2021 ന് ഇ.എം.സി.സി.ക്ക് 4 ഏക്കർ സ്ഥലം അനുവദിച്ചുകൊണ്ട് കെ.എസ്.ഐ.ഡി.സി. ഉത്തരവാകുന്നു.
(എട്ട്) 400 ആഴക്കടൽ ട്രോളറുകളും 5 ആഴക്കടൽ മത്സ്യബന്ധനക്കപ്പലുകളും 7 മത്സ്യബന്ധനതുറമുഖങ്ങളും, സംസ്ക്കരണ പ്ലാന്റും സംബന്ധിച്ചുള്ള എം.ഒ.യു. വിൽ സംസ്ഥാന സർക്കാരിന്റെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി ഇ.എം.സി.സി. 2-2-21ന് കരാർ ഒപ്പിടുന്നു. ഇത്രയും കാര്യങ്ങൾ നടന്നു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും പറയുന്നത് ഒരു പദ്ധതിയുമില്ല, ഞങ്ങളൊന്നും അറിഞ്ഞിട്ടുമില്ല എന്നാണെന്നും ചെന്നിത്തല പരിഹസിച്ചു.
സർക്കാർ അറിയാതെയാണോ ഇ.എം.സി.സി.ക്ക് നാല് ഏക്കർ സ്ഥലം കൊടുത്തതെന്നും സർക്കാർ അറിയാതെയാണോ മുഖ്യമന്ത്രി നേരിട്ട് കൈാര്യം ചെയ്യുന്ന കെ.എസ്.ഐ.എൻ.സി.യുമായി 400 ട്രോളറുകൾക്കും മറ്റുമുള്ള എം.ഒ.യു. ഒപ്പിട്ടതെന്നും ചെന്നിത്തല ആരാഞ്ഞു.
മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള, മുൻചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ, കെ.എസ്.ഐ.എൻ.സിയുമായി ഇ.എം.സി.സി. ഇത്രയും വലിയ പദ്ധതിയിൽ ധാരാണാപത്രം ഒപ്പിടുമ്പോൾ മുഖ്യമന്ത്രി അത് അറിയാതെ പോകുമോ എന്നും ചെന്നിത്തല ചോദിച്ചു. വലിയ വാർത്തയാണ് അന്ന് ഇത് സംബന്ധിച്ച് പത്രങ്ങളിൽ വന്നത്. എന്നിട്ടും ഫിഷറീസ് മന്ത്രി അറിഞ്ഞില്ലേ? ഈ സർക്കാരിലെ മറ്റു തട്ടിപ്പുകൾ എന്ന പോലെ സംശയത്തിന്റെ സൂചിമുന നീണ്ടു ചെല്ലുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
2018 ഏപ്രിലിൽ ഫിഷറീസ് മന്ത്രി ന്യൂയോർക്ക് സന്ദർശിച്ചപ്പോൾ ഇ.എം.സിസിയുമായി ചർച്ച നടത്തിയോ?, ഈ സന്ദർശനത്തിന്റെ പിറ്റേ വർഷം 14.1.2019 ന് പുറത്തിറക്കിയ പുതിയ ഫിഷറീസ് പോളിസിയിൽ ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള യാനങ്ങൾക്ക് പ്രോത്സാഹനം നൽകും എന്ന തരത്തിലുള്ള നയവ്യതിയാനം ഉണ്ടായത് യാദൃശ്ചികമാണോ.?, ഈ നയവ്യതിയാനം കാരണമല്ലേ ഇ.എം.സി.സിക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള പടുകൂറ്റൻ പദ്ധതിയുമായി സർക്കാരിനെ സമീപിക്കാൻ കഴിഞ്ഞത്?, കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെയും സി.പി.എമ്മിന്റെയും പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായ ഈ നയവ്യതിയാനം എങ്ങനെയാണ് വന്നത്?, 28.2.2021 ൽ അസന്റിൽ വച്ച് ഇ.എം.സി.സി.യുമായി സംസഥാന സർക്കാർ ആഴക്കടൽ മത്സ്യബന്ധനത്തിന് 5000 കോടി രൂപയുടെ ധാരാണാപത്രം ഒപ്പിട്ടുട്ടുണ്ടോ? ഉണ്ടെങ്കിൽ ആ ധാരണാ പത്രം പുറത്തുവിടാൻ ധൈര്യമുണ്ടോ?, കെ.എസ്.ഐ.ഡി.സിയുടെ പള്ളിപ്പുറത്തെ മെഗാ ഫുഡ് പാർക്കിൽ ഇ.എം.സി.സി.ക്ക് 4 ഏക്കർ ഭൂമി അനുവദിച്ചത് എന്തിന് വേണ്ടി?, ഈ മെഗാ പ്രോജക്ടിന്റെ ഭാഗമായിട്ടല്ലേ അത്? ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തു വിടാമോ?, 2.2.2021 ൽ കെ.എസ്.ഐ.എൻ.സി.യുമായി ഇ.എം.സി.സി അനുബന്ധധാരാണപത്രം ഒപ്പിച്ചിട്ടുണ്ടോ? അതിന്റെ പകർപ്പ് പുറത്തുവിടാമോ? എന്നീ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

