ആഴക്കടല്‍മത്സ്യബന്ധന കരാര്‍വ്യവസ്ഥ മുഖ്യമന്ത്രി മറച്ചുവെക്കുന്നു- ആരോപണങ്ങള്‍ ആവർത്തിച്ച് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മത്സ്യബന്ധന കരാർ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നതായും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ന്യൂയോർക്കിൽ മന്ത്രിയുമായി ഇഎംസിസി ചർച്ച നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
നടക്കില്ലെന്ന് പറഞ്ഞ് മേഴ്സികുട്ടിയമ്മ ഓടിച്ചുവിട്ട കമ്പനിയെ ഓടിച്ചെന്ന് ജയരാജൻ പിടിച്ചുകൊണ്ട് വന്ന് പദ്ധതി നടപ്പാക്കാൻ സ്ഥലം കൊടുത്തു. മുഖ്യമന്ത്രിയുടെ വകുപ്പ് യാനങ്ങൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പിട്ടതായും ചെന്നിത്തല പറഞ്ഞു.
അസെന്റിൽ ഇഎംസിസിയുമായി സർക്കാർ ഒപ്പിട്ട ധാരണാപത്രവും കെ.എസ്.ഐ.ഡി.സി പദ്ധതിക്കായി ഇഎംസിസിക്ക് അനുവദിച്ച നാലേക്കർ ഭൂമിയുടെ രേഖകളും ചെന്നിത്തല പത്രസമ്മേളനത്തിൽ പുറത്തുവിട്ടു.
താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് പറയുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ആദ്യം താൻ ആരോപണം ഉന്നയിച്ചപ്പോൾ ഏത് കമ്പനി എന്ത് കമ്പനി എന്നൊക്കെയാണ് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്. ഇ.എം.സിസിയുടെ കൺസെപ്റ്റ് നോട്ടിലും വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് കൊടുത്ത കത്തിലും അനുബന്ധ രേഖകളിലുമെല്ലാം തങ്ങൾ മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ വെളിച്ചത്തിലാണ് വന്നതെന്നും ക്ഷണിച്ചിട്ടാണ് വന്നതെന്നും കമ്പനി പറയുന്നുണ്ട്.
പിന്നീട് ഫോട്ടോ പുറത്തുവന്നപ്പോൾ, കമ്പനി പ്രതിനിധികൾ വന്നിരുന്നെന്നും ചർച്ച ചെയ്തതെന്താണെന്ന് ഓർമ്മയില്ലെന്നുമായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ ആദ്യ പ്രതികരണം. തന്നെ ധാരാളം ആളുകൾ ന്യൂയോർക്കിൽ വച്ച് കണ്ടിരുന്നു. അതിൽ അവരും ഉണ്ടാകാം എന്നായിരുന്നു മന്ത്രിയുടെ പിന്നീടുള്ള പ്രതികരണമെന്നും ചെന്നിത്തല പറഞ്ഞു

