സംഭവം നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു; സോളാര്‍ കേസിലെ പരാതിക്കാരി

കോഴിക്കോട്: സോളാർ പീഡനക്കേസിലെ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കേസിലെ പരാതിക്കാരി. സംഭവം നടക്കുമ്പോൾ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. ഇക്കാര്യങ്ങൾ സംസ്ഥാന പോലീസിന് കണ്ടെത്താൽ സാധിക്കില്ല എന്നു കണ്ടതിനേ തുടർന്നാണ് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറഞ്ഞു.
സംഭവം നടന്ന 2012 സെപ്റ്റംബർ 19ന് ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു. അന്ന് രാവിലെ ലൈവ് സ്റ്റോക്കിന്റെ സെൻസസ് അവിടെ നടന്നിരുന്നു. ഉമ്മൻ ചാണ്ടിക്ക് സുഖമില്ലാതിരുന്നതിനാൽ ഭാര്യ മറിയാമ്മ ഉമ്മനാണ് അത് ഉദ്ഘാടനം ചെയ്തത്. എല്ലാ പരിപാടികളും റദ്ദാക്കിയിരുന്ന മുഖ്യമന്ത്രി അവിടെ വിശ്രമത്തിലായിരുന്നു.
രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുടെ മൊഴികൊണ്ട് താൻ ചെന്നില്ല എന്ന് പറഞ്ഞാൽ സമ്മതിക്കാനാകില്ലെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും അവർ പറഞ്ഞു. സാക്ഷി മൊഴികൾ വില കൊടുത്തു വാങ്ങിയതിന്റെ ശബ്ദ രേഖകൾ തന്റെ പക്കലുണ്ട്. എങ്ങനെയാണ് കേസ് അട്ടിമറിച്ചത്, സാക്ഷികളെ സ്വാധീനിച്ചത് എന്നതിന്റെ ഓഡിയോ ക്ലിപ് കൈവശമുണ്ട്. സാക്ഷികളും ഡിജിറ്റൽ തെളിവുകളുമുണ്ടെന്നും അവർ പറഞ്ഞു.
ഓരോ സാക്ഷികൾക്കും മൊഴി രേഖപ്പെടുത്തുന്ന സമയം പണം നൽകിയിരുന്നുവെന്നും അവർ ആരോപിച്ചു. കെ.സി. വേണുഗോപാലിന്റെ പിഎ ശരത് ചന്ദ്രൻ, മുൻ പോലീസ് അസോസിയേഷൻ പ്രസിഡന്റ് ജി.ആർ. അജിത്ത് എന്നിവർ കേസ് അട്ടിമറിക്കാനുള്ള സംഘത്തിലുണ്ടായിരുന്നു. ഇവരുടെ ശബ്ദ സന്ദേം തന്റെ പക്കലുണ്ടെന്നും കേസിന്റെ അറ്റം കാണാതെ പിന്മാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.

