മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന; ഇന്ന് 8646 പേര്‍ക്ക് രോഗം

മുംബൈ: നഗരത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈ നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോഡ് വർധനവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 8646 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം ആരംഭിച്ചത് മുതലുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ന് 8000- ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈ നഗരത്തിൽ രോഗം പിടിപെട്ടവരുടെ എണ്ണം 4,23,360 ആയി. 3,55,691 പേരാണ് ഇതുവരെ രോഗമുക്തരായത്. 11,704 പേർ കോവിഡ് മൂലം മരിച്ചപ്പോൾ 55,005 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രോഗ വ്യാപനത്തെ നിയന്ത്രിക്കാൻ മഹാരാഷ്ട്ര ഉടൻ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വരുന്ന ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങളെ ഉൾക്കൊള്ളാൻ ജനങ്ങൾ തയ്യാറായിരിക്കണമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ മുന്നറിയിപ്പ് നൽകിയിരുന്നു.
മുംബൈയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ദിവസം 60,000 കോവിഡ് പരിശോധനകളെങ്കിലും നടത്താൻ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനും തീരുമാനിച്ചിരുന്നു. നഗരത്തിലെ മാളുകളിൽ കയറണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ അവിടങ്ങളിൽ തിരക്ക് നന്നേ കുറഞ്ഞിരുന്നു.

