KSDLIVENEWS

Real news for everyone

പണം തിരികെ നല്‍കാത്തതിന്റെ പകയില്‍ അളിയനെ വെട്ടികൊലപ്പെടുത്തി ചാണകക്കുഴിയില്‍ തള്ളി

SHARE THIS ON

ഓയൂര്‍:പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യത്തില്‍ ബന്ധുവായ മദ്ധ്യവയസ്‌കനെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി അബോധാവസ്ഥയിലാക്കി വെട്ടിക്കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചുമൂടി. ആറ്റൂര്‍ക്കോണം പള്ളി വടക്കതില്‍ മുഹമ്മദ് ഹാഷിമാണ് (53) അതിക്രൂരമായി കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഹാഷിമിന്റെ പിതാവിന്റെ സഹോദരീപുത്രന്‍ ആറ്റൂര്‍ക്കോണം സുല്‍ത്താന്‍ വീട്ടില്‍ ഷറഫുദ്ദീന്‍ (54), പട്ടാഴി താമരക്കുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ വീട്ടില്‍ നിസാം (47) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ഹാഷിമിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ 31ന് നടന്ന കൊലപാതകം പുറംലോകം അറിയുന്നത്.

അന്ന് വൈകിട്ട് ഏഴോടെ വീട്ടില്‍നിന്ന് പോയ ഹാഷിം രണ്ടു ദിവസമായിട്ടും മടങ്ങിവന്നില്ല. തുടര്‍ന്ന് ഈ മാസം 2ന് ഭാര്യ പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി. ഹാഷിമിനോട് വിരോധമുള്ളവരെ ചോദ്യം ചെയ്‌തെങ്കിലും യാതൊരു തുമ്ബും ലഭിച്ചില്ല. ഷറഫുദ്ദീനെയും ചോദ്യം ചെയ്ത് വിട്ടയച്ചു.

ഹാഷിമിനെ അവസാനം കണ്ടെന്ന് പറയുന്ന സ്ഥലത്തുനിന്ന് മണം പിടിച്ചോടിയ പൊലീസ് നായ ഷറഫുദ്ദീന്റെ വീട്ടില്‍ എത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അപ്പോള്‍ വീട്ടില്‍ ഇല്ലാതിരുന്ന ഷറഫുദ്ദീനെ ഇന്നലെ പുലര്‍ച്ചെ നാലോടെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാഴിയില്‍ നിന്ന് നിസാമിനെയും അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്:

ഹാഷിമും ഷറഫുദ്ദീനും റിയാദില്‍ ഒന്നിച്ച്‌ ജോലി ചെയ്തിരുന്നു. അവിടെവച്ച്‌ ഷറഫുദ്ദീന്‍ ഹാഷിമില്‍ നിന്ന് 20,000 രൂപ കടം വാങ്ങി. ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലെത്തിയ ഷറഫുദ്ദീന്‍ മടങ്ങിപ്പോയില്ല. ജനുവരി 19ന് നാട്ടിലെത്തിയ ഹാഷിം പണം ചോദിച്ചതോടെ പലതവണ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് പണം നല്‍കിയ ഷറഫുദ്ദീന്‍ വൈരാഗ്യം മനസില്‍ സൂക്ഷിച്ചു.

കഴിഞ്ഞ 31ന് ഹാഷിമിനെ ഫോണില്‍ വിളിച്ച ഷറഫുദ്ദീന്‍ നാടന്‍ ചാരായമുണ്ടെന്നും ആരെയും കൂട്ടാതെ വീട്ടിലേക്ക് വരാനും ആവശ്യപ്പെട്ടു. കൃത്യം ആസൂത്രണം ചെയ്ത ഷറഫുദ്ദീന്‍ ഒപ്പം താമസിച്ചിരുന്ന നാലാം ഭാര്യയെ വീട്ടിലേക്ക് പറഞ്ഞയച്ചു. രാത്രി എത്തിയ ഹാഷിം, ഷറഫുദ്ദീനും നിസാമിനും ഒപ്പം മദ്യപിച്ചു. ബോധംകെട്ട ഹാഷിമിനെ ഷറഫുദ്ദീന്‍ വീട്ടില്‍ വച്ചുതന്നെ വെട്ടുകത്തിക്ക് വെട്ടിക്കൊലപ്പെടുത്തി. നിസാമിന്റെ സഹായത്തോടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കാലിത്തൊഴുത്തിന് പിന്നിലെ ചാണകക്കുഴിയില്‍ കുഴിച്ചുമൂടി.

ഇന്നലെ ഉച്ചയ്ക്ക് പൂയപ്പള്ളി പൊലീസും കൊല്ലം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വിപിന്‍, സയന്റിഫിക് ഓഫീസര്‍ സോജ, വിരലടയാള വിദഗ്ദ്ധരായ ടി.ജി. സനന്‍, ആര്‍. വര്‍ഗീസ് എന്നിവരുടെ സംഘം മൃതദേഹം പുറത്തെടുത്തു. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ് തല അറ്റുപോകാറായ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഹാഷിമിന്റെ ഭാര്യ: ഷാമില. മക്കള്‍: മുഹമ്മദ് ആഷിക്, ആസിയ, ആമിന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!