രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്ക് രോഗം, 839 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. ഇന്നും ഒന്നര ലക്ഷത്തിന് മുകളിൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ തുടർച്ചയായ ദിവസങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 1,52,879 കോവിഡ് കേസുകളും 839 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇന്നും ഒന്നര ലക്ഷത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 1,35,27,717 ആയി. രാജ്യത്ത് ഇതുവരെ 1,70,179 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,21,56,529 പേർ രോഗമുക്തി നേടിയപ്പോൾ 12,01,009 പേരാണ് ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് ഇതുവരെ 10,45,28,565 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ ഞായറാഴ്ച 63,294 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് രോഗം പിടിപെടുന്നവരുടെ കണക്ക് ഓരോ ദിവസവും ഉയരുകയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേരാണ് 24 മണിക്കൂറിനുള്ളിൽ മരിച്ചത്. മരണസംഖ്യ 57,987 ലേക്കെത്തി. 5.65 ലക്ഷം പേരാണ് ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കർണാടകയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ പതിനായിരം കടന്നു. ഞായറാഴ്ച 10,250 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,65,290 ആയി. ആറുമാസങ്ങൾക്കു ശേഷമാണ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികൾ പതിനായിരം കടക്കുന്നത്. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 69,225 ആയി.

