എ.എന് ഷംസീറിന്റെ ഭാര്യയുടെ നിയമനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം നൽകാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. കണ്ണൂർ സർവകലാശാലയിലെ എച്ച്ആർഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്. മേയ് ഏഴ് വരെ ഈ തസ്തികയിലേക്ക് സ്ഥിരനിയമനം പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. മാനദണ്ഡം മറികടന്ന് നിയമിക്കാൻ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാർഥി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി ഷംസീറിന്റെ ഭാര്യ ഡോ. സഹല അടക്കം 30 പേരെയാണ് ഈ തസ്തികയിലെ നിയമനത്തിന് പരിഗണിക്കുന്നത്. നിയമനത്തിനായി അഭിമുഖം ഉൾപ്പെടെയുള്ള നടപടികൾ തിരക്കിട്ട് നടത്തിയതിനെതിരേ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞശേഷം മാത്രം സർവകലാശാല നിയമന നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് കോടതി നിർദേശിച്ചത്. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് തിരക്കിട്ട് നിയമനം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ ഗവർണറും വിശദീകരണം തേടിയിരുന്നു.

