കാരുണ്യപദ്ധതി ക്രമക്കേട് ആരോപണം: ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിക്കും ക്ലീൻ ചിറ്റ്. ക്രമക്കേട് ആരോപണത്തിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് നൽകിയ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി അംഗീകരിച്ചു. റിപ്പോർട്ട് അംഗീകരിച്ച കോടതി കേസിലെ തുടർ നടപടിക്രമങ്ങൾ അവസാനിപ്പിച്ചു. കാരുണ്യ ലോട്ടറിയുടെ മൊത്തം വരുമാനം ചികിത്സാ സഹായമായി നൽകിയില്ല, അനർഹർക്കാണ് കൂടുതൽ സഹായം കിട്ടിയത്, ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് നടന്നു തുടങ്ങിയ പരാതികളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഉമ്മൻചാണ്ടി, കെ.എം. മാണി എന്നിവർക്ക് പുറമെ ധന അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, ലോട്ടറി മുൻ ഡയറക്ടർ ഹിമാൻഷു കുമാർ തുടങ്ങിയവരെ എതിർകക്ഷിയാക്കിയാണ് അന്വേഷണം നടന്നത്. ആരോപണത്തിൽ കഴമ്പില്ലെന്ന് വിജിലൻസ് നേരത്തെ സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Tags:
Karunya Lottery Oommen Chandy KM Mani

