KSDLIVENEWS

Real news for everyone

ഗസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍

SHARE THIS ON

ഫലസ്തീനികള്‍ക്കെതിരേ നരനായാട്ട് നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേല്‍ സൈന്യം മാധ്യമസ്ഥാപനങ്ങള്‍ക്കെതിരേയും ആക്രമണം അഴിച്ചുവിട്ട് തുടങ്ങി. ഗസയില്‍ മാധ്യമസ്ഥപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു. അല്‍ജസീറ, അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ അല്‍ ജലാഅ ബഹുനില കെട്ടിടമാണ് തകര്‍ത്തത്. നേരത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് കെട്ടിടം ഒഴിയാന്‍ ഇസ്രായേല്‍ സൈന്യം ഒരുമണിക്കൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു.

നിരവധി റെസിഡന്‍ഷ്യല്‍ അപാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ ആളപായമുണ്ടായതായി ഇതുവരെ റിപോര്‍ട്ടില്ല. മാധ്യമസ്ഥാപങ്ങളുടെ കെട്ടിടം തകര്‍ത്ത ഇസ്രായേലിനെതിരേ ലോകവ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. ഗസയില്‍നിന്നുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇസ്രായേല്‍ നടത്തുന്ന ശ്രമങ്ങളില്‍ ഏറ്റവും പുതിയതാണ് ഇതെന്ന് എപി റിപോര്‍ട്ട് ചെയ്തു. മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു കെട്ടിടവും കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു. ഗസയില്‍നിന്നുള്ള ഇസ്രായേല്‍ നരനായാട്ടിന്റെ യഥാര്‍ഥ സംഭവങ്ങള്‍ പുറംലോകം അറിയാതിരിക്കുകയെന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

ആക്രമണം യുദ്ധകുറ്റമെന്ന് അന്താരാഷ്ട്ര എത്തിക്കല്‍ ജേര്‍ണലിസം നെറ്റ്‌വര്‍ക്ക് അഭിപ്രായപ്പെട്ടു. രണ്ട് സെക്കന്റിനുള്ളില്‍ എല്ലാം അപ്രത്യമായെന്നായിരുന്നു ആക്രമണത്തെക്കുറിച്ചുള്ള അല്‍ ജസീറ ലേഖകന്‍ സഫ്‌വത് അല്‍ കഹ്‌ലൗട്ടിന്റെ പ്രതികരണം. താന്‍ 11 വര്‍ഷമായി ഇവിടെ ജോലിചെയ്യുകയാണ്. ഈ കെട്ടിടത്തില്‍നിന്നും ഞാന്‍ നിരവധി സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ പ്രഫഷനല്‍ ജീവിതത്തിലെ വ്യക്തിപരമായ വലിയൊരു അനുഭവമാണിത്. എല്ലാം രണ്ട് നിമിഷത്തിനുള്ളില്‍ അപ്രത്യക്ഷമായി- അദ്ദേഹം പറഞ്ഞു. 11 നിലകളുള്ള കെട്ടിടം ബോംബിട്ട് തകര്‍ക്കുന്നതിന്റെയും പൂര്‍ണമായും നിലംപൊത്തുന്നതിന്റെയും തല്‍സമയ വീഡിയോകള്‍ പുറത്തുവന്നിരുന്നു.

സ്‌ഫോടനത്തില്‍ പൊടിയും അവശിഷ്ടങ്ങളും വായുവിലേക്ക് പരക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നേരത്തെ ഗസയില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ ബോംബ് വര്‍ഷത്തില്‍ 30ല്‍ അധികം വിദ്യാലയങ്ങള്‍ തകര്‍ന്നതായി സേവ് ദി ചില്‍ഡ്രന്‍ അറിയിച്ചു. 24,000 കുട്ടികളുടെ പഠനസൗകര്യമാണ് ഇതിലൂടെ ഇല്ലാതായതെന്നും സംഘടന വ്യക്തമാക്കി. അക്രമത്തെത്തുടര്‍ന്ന് എല്ലാ സ്‌കൂളുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സംഘടന അറിയിച്ചു. ഗസയില്‍ ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 140 ലെത്തിയിരിക്കുകയാണ്. ഗാസ മുനമ്പില്‍ തിങ്കളാഴ്ച മുതല്‍ നടത്തിയ ആക്രമണത്തിലാണ് 39 കുട്ടികളടക്കം 140 ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. 950 പേര്‍ക്ക് പരിക്കേറ്റു.

Israeli air raid flattens Gaza building housing Al Jazeera

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!