വെടിനിര്‍ത്തലിന് തയാറല്ലെന്ന് ഇസ്രയേലും ഹമാസും; രക്ഷാകൗണ്‍സില്‍ യോഗം അലസി

ഗാസ∙ പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് തയാറല്ലെന്ന് ഇസ്രയേലും ഹമാസും. ഇന്ന് പുലർച്ചെയും ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും പ്രശ്നപരിഹാരമായില്ല. യോഗത്തിൽ ഇസ്രയേല്‍-പലസ്തീന് പ്രതിനിധികള്‍ രൂക്ഷമായ ഭാഷയില്‍ പരസ്പരം കുറ്റപ്പെടുത്തി. ഗാസയില്‍ 58 കുട്ടികള്‍ ഉള്‍പ്പെടെ 197 പേരും ഇസ്രയേലില്‍ പത്തുപേരും ഇതുവരെ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ.
സംഘര്‍ഷമവസാനിക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു, ഗാസയിലെ മാധ്യമങ്ങളുടെ ഓഫിസ് തകര്‍ത്തതിനെയും ന്യായീകരിച്ചു. ഹമാസിന്റെ ആയുധശേഖരം ആ കെട്ടിടത്തിലുണ്ടായിരുന്നെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ ഉണ്ടാകണമെങ്കില്‍ തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണമായി അംഗീകരിച്ചുകൊണ്ടേ സാധ്യമാവൂ എന്ന് ഹമാസ് ഡപ്യൂട്ടി തലവന്‍ മൗസ അബു മര്‍സൂഖ് പറഞ്ഞു. സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈനായി ചേര്‍ന്ന യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം പരസ്പര കുറ്റപ്പെടുത്തലുകളുടേതായി.
നിരപരാധികളെ ഉറക്കത്തില്‍ കൊന്നൊടുക്കുന്ന കൊടും ക്രൂരതയേയാണ് അമേരിക്ക ന്യായീകരിക്കുന്നതെന്ന് പലസ്തീന് വിദേശകാര്യമന്ത്രി റിയാദ് -അല്‍ മലികി കുറ്റപ്പെടുുത്തി. പലസ്തീനികളെ വേരോടെ പിഴുതെറിയാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് തങ്ങള്‍ മിസൈല്‍ ഉപയോഗിക്കുന്നതെന്നായിരുന്നു യുഎന്നിലെ ഇസ്രയേല്‍ പ്രതിനിധി ജിലാഡ് എര്‍ദന്റെ വാദം. ഏഴുദിവസത്തിനിടെ 3100 റോക്കറ്റുകളാണ് ഗാസയില്‍ നിന്നെത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
അതിനിടെ, പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉടന്‍ അവസാനിപ്പിച്ച് ഇരുപക്ഷവും സമാധാനം പാലിക്കണമെന്ന് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്രയേലിലെ സാധാരണക്കാരെ ഉന്നംവെച്ചുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണവും ഇസ്രയേലിന്റെ തിരിച്ചടിയും കനത്ത നഷ്ടങ്ങളാണ് വരുത്തിയത്. സംഘര്‍ഷത്തില്‍ ഇസ്രയേലില്‍ മലയാളി യുവതി സൗമ്യ സന്തോഷ് കൊല്ലപ്പെട്ട വിവരവും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി സഭയെ അറിയിച്ചു. സ്വതന്ത്ര പലസ്തീന് വൈകരുത് എന്നായിരുന്നു രക്ഷാസമിതി യോഗത്തില്‍ ചൈനയുടെ നിര്‍ദേശം. ഇരുപക്ഷവും ആക്രമണം നിര്‍ത്തണമെന്ന് ബ്രിട്ടനും ആവശ്യപ്പെട്ടു

