സ്കൂട്ടറില്‍ പിന്നിലിരുന്നയാള്‍ പോക്സോ കേസ് പ്രതിയുടെ കഴുത്തറുത്തു; രക്തംവാര്‍ന്ന് മരണം

ഹൈദരാബാദ്: സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ പിന്നിലിരുന്നയാൾ കഴുത്തറുത്ത് കൊന്നു. ഹൈദരാബാദിലെ ഫലക്നുമയിലാണ് സംഭവം. നഗരത്തിലെ ഓട്ടോ ഡ്രൈവറായ അബ്ദുൾ ഷാരൂഖ്(24)ആണ് കൊല്ലപ്പെട്ടത്. ഇയാൾ പോക്സോ കേസിലെ പ്രതിയാണെന്നും കൃത്യം ചെയ്തയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഫലക്നുമ ഇൻസ്പെക്ടർ ആർ.ദേവേന്ദർ പറഞ്ഞു.
കഴിഞ്ഞദിവസം ഫലക്നുമയിലെ ജഹാനുമ മേഖലയിലാണ് കൊലപാതകം നടന്നത്. സ്കൂട്ടർ ഓടിച്ച് വന്നിരുന്ന ഷാരൂഖിനെ പിറകിലിരുന്നയാൾ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിൽ മാരകമായി മുറിവേറ്റ ഷാരൂഖ് സ്കൂട്ടർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഏതാനും ദൂരം പിന്നിട്ടശേഷം നിലത്തുവീണ് രക്തം വാർന്ന് മരിച്ചു. ഷാരൂഖ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോണും പരിശോധിച്ചശേഷമാണ് കൊല്ലപ്പെട്ടത് ഷാരൂഖ് ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരേ കഴിഞ്ഞവർഷം പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 17-കാരിക്കൊപ്പം ഒളിച്ചോടിയതിനും പെൺകുട്ടിയെ പീഡിപ്പിച്ചതിനുമാണ് ഷാരൂഖിനെ അറസ്റ്റ് ചെയ്തിരുന്നത്. അതിനാൽതന്നെ കൊലപാതകത്തിന് പിന്നിൽ പെൺകുട്ടിയുടെ പിതാവോ ബന്ധുക്കളോ ആകാമെന്നാണ് പോലീസിന്റെ സംശയം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

