കാസർഗോട്ട് വോട്ട് ചെയ്യാതിരിക്കാൻ പണം വിതരണം ചെയ്തുവെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്

കാസറഗോഡ് :- ഇക്കഴിഞ്ഞ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട് രേഖപ്പെടുത്താതിരിക്കാന്‍ ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപ വിതരണം ചെയ്തുവെന്ന സംഭവത്തിലും അന്വേഷണം.
ബി ജെ പി ശക്തികേന്ദ്രമായ മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍പെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളില്‍ കയറി വോടെടുപ്പിന്‍്റെ തലേന്ന് രാത്രി മൂവായിരം രൂപ മുതല്‍ ആറായിരം രൂപ വരെ കോഴ നല്‍കിയതായി പരാതി ഉയര്‍ന്നിരുന്നു.
പ്രദേശത്തെ ചില യുവാക്കളെ കൈയിലെടുത്ത് മുസ്ലിം വിഭാഗത്തില്‍ പെട്ട വീടുകള്‍ കയറിയിറങ്ങി വോട് ചെയ്യരുതെന്ന് നിര്‍ദേശിച്ച് പണം നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച് എന്‍എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന് മുഖ്യ മന്ത്രി ഉത്തരവിട്ടു.
കാസർട്ട് വോട് ചെയ്യാതിരിക്കാൻ പണം വിതരണം ചെയ്തുവെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്
മുസ്ലീം ലീഗ് മധൂര്‍ പഞ്ചായത്ത് കമിറ്റിയും പരാതി നല്‍കിയിരുന്നു.
ബി ജെ പി ഭരിക്കുന്ന മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ 480 ഓളം മുസ്ലിം വോടര്‍മാരുണ്ട്. ഇവരുടെ വോടുകള്‍ യുഡിഎഫിന് അനുകൂലമായി ലഭിക്കുമെന്ന ബിജെപി നേതാക്കളുടെ കണക്ക് കൂട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ ചില യുവാക്കളെ കൈയിലെടുത്ത് രണ്ട് ലക്ഷം രൂപ നല്‍കി വീടുകളില്‍ വിതരണം ചെയ്ത് വോട് ബഹിഷ്ക്കരിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ബിജെപി നേതാക്കള്‍ നല്‍കിയ തുകയില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ വീടുകളില്‍ എത്തിച്ചു നല്‍കി. ബാക്കി ഒരു ലക്ഷം രൂപയുമായി മുങ്ങിയ യുവാവ് ഇപ്പോള്‍ പൊങ്ങിയിട്ടുണ്ട്. ഇയാളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. വാര്‍ഡിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഭൂരിഭാഗം വോടര്‍മാരും അവസാന നിമിഷത്തില്‍ സമ്മതിദാനവകാശം വിനിയോഗിച്ചു.
വീട്ടില്‍ പണം നല്‍കിയ സംഭവം ഒരു വീട്ടമ്മ ഗള്‍ഫിലുള്ള ഭര്‍ത്താവിനെ അറിയിച്ചതോടെ ഇദ്ദേഹം എം എല്‍ എ യുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. സംഭവം വിവാദമായതോടെ പണം നല്‍കിയവരും വാങ്ങിയവരും നിയമ നടപടി ഭയന്ന് വെപ്രാളത്തിലാണ്. കെ സുരേന്ദ്രന്‍്റെ അപരന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ചന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് വോട് ചെയ്യാതിരിക്കാന്‍ വോടര്‍മാര്‍ക്ക് പണം വിതരണം ചെയ്തുവെന്ന പരാതിയിലും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

