KSDLIVENEWS

Real news for everyone

നൂറ് ദിവസത്തിനകം 77350 പേര്‍ക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി തൊഴിൽ; മന്ത്രി എംവി ഗോവിന്ദൻ

SHARE THIS ON

കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിൽ ഊന്നിയുള്ള പ്രവര്‍ത്തനങ്ങൾക്ക് ഒപ്പം തൊഴിൽ മേഖലയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു എന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റര്‍. തൊഴിൽ ദിനങ്ങളല്ല ഉദ്ദേശിക്കുന്നതെന്നും സ്വയം തൊഴിൽ ലഭ്യമാക്കാവുന്ന വിധത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ഇത്തരം സ്ഥാപനങ്ങൾക്ക് കഴിയണം എന്നും മന്ത്രി പറഞ്ഞു. 77350 പേര്‍ക്ക് നൂറിന പദ്ധതിയുടെ ഭാഗമായി സ്ഥിരം തൊഴിൽ കണ്ടെത്തി നൽകുമെന്നത് സര്‍ക്കാര്‍ പ്രഖ്യാപനമാണ്. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാൻ കഴിയും. ആയിരം പേരിൽ അഞ്ച് പേര്‍ക്ക് എന്ന നിലയിൽ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും തൊഴിൽ ഉറപ്പാക്കും. കുടുംബശ്രീ ലോകത്തിന് മാതൃകയായി മാറിയിട്ടുണ്ട്. കുടുംബശ്രീയിൽ അഭ്യസ്തവിദ്യരായ യുവതികളെ ഉൾപ്പെടുത്തി പുതിയ യൂണിറ്റ് സ്ഥാപിക്കും. ഐടി അടക്കം ഹൈടെക് മേഖലയിലേക്ക് വരെ കുടുംബശ്രീയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഓരോ യൂണിറ്റും ഓരോ സംരഭകരായിമാറിയാൽ 20000 സംരഭങ്ങൾ അത് വഴി തുടങ്ങാൻ കഴിയും. തദ്ദേശ സ്ഥാപനങ്ങളുടെ ഏകീകരണൺ ഫലപ്രദമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുന്നതിനുള്ള കര്‍മ്മ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്കരിക്കുന്നുണ്ട്. അധികാര വികേന്ദ്രീകരണത്തിന് കാൽ നൂറ്റാണ്ട് പിന്നിടുന്ന സന്ദര്‍ഭത്തിൽ കൂടിയാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഏകീകരണം യാഥാര്‍ത്ഥ്യമാകുന്നത്. സോഷ്യൽ എൻജിനീയറിംഗ് മേഖലയിൽ ഗവേഷണ മികവ് അടക്കം തെളിയിക്കാൻ കഴിയും വിധം കിലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. അഴീക്കൽ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് 4196 ഏക്കർ ഏറ്റെടുക്കും . കണ്ണൂർ ജില്ലയിലൂടെ ഉള്ള ബൈപാസുകൾ വേഗം പൂർത്തിയാക്കുമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!