വീണ്ടും തെരുവിലിറക്കരുതെന്ന് എൻഡോസൾഫാൻ ദുരിതബാധിതർ

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ അവകാശദിനാചരണത്തിന്റെ ഭാഗമായി കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധം എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കാസർകോട് ∙ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാൻ തയാറായില്ലെങ്കിൽ വീണ്ടും തെരുവിലിറങ്ങേണ്ടി വരുമെന്നു പ്രഖ്യാപിച്ച് എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശദിനാചരണം. മതിയായ ചികിത്സ ജില്ലയിൽ ഉറപ്പു വരുത്തുക, 2019 ഫെബ്രുവരി 3നു മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ഉറപ്പുകൾ പാലിക്കുക, 2017 ക്യാംപിൽ നിന്നു തിരഞ്ഞെടുത്ത 1905ൽ ബാക്കി വന്ന 1031 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തുക, ദുരിതബാധിതരെ കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക.
2017ലെ സുപ്രീം കോടതി വിധി പ്രകാരം ഇനിയും 3717 പേർക്കു ലഭിക്കേണ്ട 5 ലക്ഷവും 1568 പേർക്ക് 2 ലക്ഷവും അനുവദിക്കുക, മുഴുവൻ ദുരിതബാധിതരുടെയും കടങ്ങൾ എഴുതിത്തള്ളുക, 2013ലെ സർക്കാർ ഉത്തരവനുസരിച്ചു റേഷൻ സംവിധാനം പുനഃസ്ഥാപിച്ചു സൗജന്യ റേഷനും ബിപിഎൽ ആനുകൂല്യങ്ങളും അനുവദിക്കുക, പെൻഷൻ തുക 5000 ആയി വർധിപ്പിക്കുക, നിയമസഭാ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ യോഗ്യത അനുസരിച്ചു ജോലി നൽകുക, പിസികെയുടെ ഗോഡൗണുകളിലുള്ള എൻഡോസൾഫാൻ നിർവീര്യമാക്കുക, നെഞ്ചംപറമ്പിലെ കിണറിലിട്ട എൻഡോസൾഫാൻ തിരിച്ചെടുത്തു പരിശോധിക്കുക, കലക്ടറുടെ അന്വേഷണ റിപ്പോർട്ട് തള്ളുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഇന്നലെ അവകാശ ദിനം ആചരിച്ചത്.

