ജില്ലയിൽ 2.21 കോടിയുടെ വൈദ്യുതി മോഷണം

കാസർകോട്: ലോക്ഡൗൺ കാലത്ത് ജില്ലയിൽ വൈദ്യുതി മോഷണങ്ങളിൽനിന്നും മറ്റു ദുരുപയോഗങ്ങളിൽനിന്നുമായി പിഴയടപ്പിച്ചത്. 2.21 കോടി രൂപ. 382 സംഭവങ്ങളിൽനിന്നാണ് ഇത്രയും രൂപ പിഴ ഈടാക്കിയത്. ലോക്ഡൗൺ കാലത്ത് ഇത്തരം പ്രവൃത്തികൾ വർധിച്ചതായി ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കോഴിക്കോട് ഉത്തര മേഖലയ്ക്ക് കീഴിൽ കാസർകോടുമുതൽ പാലക്കാട് വരെ 1723 വൈദ്യുതി മോഷണങ്ങളും മറ്റു ദുരുപയോഗങ്ങളും കണ്ടെത്തുകയും 10.26 കോടി രൂപ വസൂലാക്കുകയും ചെയ്തു. വൈദ്യുതി മോഷണം നടത്തുന്നവർക്ക് പിഴയടച്ച് നടപടികളിൽനിന്നൊഴിവാകാൻ അവസരമുണ്ട്. ഇതിനായി 9446008172 എന്ന നമ്പറിൽ ബന്ധപ്പെടാം. ക്രിമിനൽ കുറ്റമായ വൈദ്യുതി മോഷണം കണ്ടുപിടിക്കപ്പെട്ടാൽ വൈദ്യുതി നിയമം 2003 സെക്ഷൻ 135 പ്രകാരം വൈദ്യുതിബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാവകുപ്പ് അനുസരിച്ച് കേസെടുക്കുകയും ചെയ്യും. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കവുന്ന കുറ്റമാണിത്. വൈദ്യുതി ക്രമക്കേട് പൊതുജനങ്ങൾക്ക് അറിയിക്കാം. ഇവരുടെ പേര് രഹസ്യമായി സൂക്ഷിക്കുകയും, പാരിതോഷികം നൽകുകയും ചെയ്യും

