തിരക്കിലമർന്ന് കാസർകോട് നഗരം; മണിക്കൂറുകൾ നീണ്ട് ഗതാഗതക്കുരുക്ക്

കാസർകോട്: രണ്ടുദിവസത്തെ ലോക്ഡൗണിനുശേഷം തിങ്കളാഴ്ച കാസർകോട് നഗരത്തിലനുഭവപ്പെട്ടത് വൻതിരിക്ക്. സമീപനഗരമായ കാഞ്ഞങ്ങാട്, കുമ്പള, ഉദുമ എന്നിവ കോവിഡിനെത്തുടർന്ന് അടച്ചതിനാൽ സാധനങ്ങൾ വാങ്ങാനും മറ്റുമായി ആളുകൾ എത്തിയത് കാസർകോട് നഗരത്തിലായിരുന്നു. ചെറുതും വലുതുമായ വാഹനങ്ങളുടെ നീണ്ട നിരയാണ് നഗരത്തിലുണ്ടായിരുന്നത്. കറന്തക്കാട്, പുതിയ ബസ്സ്റ്റാൻഡ്, പഴയ ബസ്സ്റ്റാൻഡ്, എം.ജി. റോഡ്, ബാങ്ക് റോഡ്, നായക്സ് റോഡ്, തായലങ്ങാടി ജങ്ഷൻ തുടങ്ങിയ ഇടങ്ങളിലെല്ലാം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആവശ്യത്തിന് പാർക്കിങ് സൗകര്യങ്ങളില്ലാത്തതിനാലും സാധനം വാങ്ങാൻ ആളുകൾ കച്ചവടസ്ഥാപനങ്ങൾക്ക് മുന്നിൽതന്നെ വാഹനം നിർത്തിയിട്ടതും കുരുക്ക് രൂക്ഷമാകാൻ കാരണമായി. തുടർന്ന് ബാങ്ക് റോഡിൽനിന്ന് നായക്സ് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളെ തടയുകയും കെ.പി.ആർ. റാവു റോഡ് വഴി തിരിച്ചുവിടുകകയും ചെയ്തു. കുരുക്കൊഴിവാക്കാൻ ട്രാഫിക് പോലീസിന്റെയും ടൗൺ പോലീസിന്റെയും നേതൃത്വത്തിലുള്ള സംഘം നന്നേ പണിപ്പെട്ടു

