പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടേത് സിവില്‍ ഡെത്തായി പ്രഖ്യാപിക്കും

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. നാലുപേരെയാണ് പെട്ടിമുടിയിൽ കാണാതായത്. ഇവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും. നഷ്ടപരിഹാരം ഉടൻ കൊടുത്തുതീർക്കുമെന്നും മന്ത്രി പറഞ്ഞു.
പെട്ടിമുടി ദുരന്തത്തിൽപ്പെട്ട ചിലർക്ക് ഇതുവരെയും മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമി ഡോട്ട്കോമും മാതൃഭൂമി ചാനലും വാർത്ത നൽകിയിരുന്നു.
ദുരന്തം വിതച്ചിട്ട് ഒരുവർഷം, ഇന്നും മരണ സർട്ടിഫിക്കറ്റ് കിട്ടാതെ പെട്ടിമുടിക്കാർ
ഇരുപത് പേർക്കാണ് ഇനി നഷ്ടപരിഹാരം നൽകാനുള്ളത് ഇതിൽ 16 പേരുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടക്കുകയാണെന്നും ഈയാഴ്ച തന്നെ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. ആർക്കെങ്കിലും വീടുവെച്ചു നൽകാൻ ബാക്കിയുണ്ടെങ്കിൽ അതും ഉടൻ പൂർത്തിയാക്കും.
റവന്യു മന്ത്രിയുടെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്ന് ദുരന്തത്തിൽ മകനെ കാണാതായ ഷൺമുഖനാഥൻ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു.
2020 ആഗസ്റ്റ് ആറിനാണ് 70പരുടെ ജീവൻ നഷ്ടമായ ദുരന്തം ഉണ്ടായത്.

