KSDLIVENEWS

Real news for everyone

ഇടുക്കി ഡാമില്‍നിന്ന് സെക്കൻഡിൽ ഒഴുക്കുന്നത് ഒരുലക്ഷം ലിറ്റർ; പ്രതിദിനം കെഎസ്ഇബിക്ക് നഷ്ടം 10 കോടി

SHARE THIS ON

മാങ്കുളം:ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നുണ്ടെങ്കിലും ജലനിരപ്പ് പെട്ടെന്ന് താഴില്ലെന്ന് അധികൃതർ. 2397 അടിയിൽ ജലനിരപ്പ് എത്തിയാൽ ഷട്ടറുകൾ അടയ്ക്കാനാണ് കെ.എസ്.ഇ.ബി. തീരുമാനം. ഇപ്പോൾ മഴയും നീരൊഴുക്കും കുറവാണ്. എങ്കിലും, കനത്ത മഴ പ്രവചിച്ച ഒക്ടോബർ 22 വരെ ഇപ്പോഴത്തെ അളവിൽത്തന്നെ വെള്ളം തുറന്നുവിടും.

ഡാമിലെ വെള്ളം വൈദ്യുതി ഉത്‌പാദിപ്പിക്കാതെ ഒഴുക്കിക്കളയുന്നതിനാൽ കെ.എസ്.ഇ.ബി.ക്ക് പ്രതിദിനം പത്തുകോടി രൂപ നഷ്ടപ്പെടുന്നുണ്ട്.

ഡാമിലേക്ക് വരുന്നതും പുറത്തുവിടുന്നതുമായ വെള്ളത്തിന്റെ അളവ് ഏകീകരിച്ച് ജലനിരപ്പ് നിയന്ത്രിക്കാനാണ് ഇപ്പോഴത്തെ ശ്രമം. മൂന്ന് ഷട്ടറുകളിലൂടെ സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്കുവിടുന്നത്. വൈദ്യുതി ഉത്പാദനത്തിന് ഏതാണ്ട് ഒന്നേകാൽലക്ഷം ലിറ്ററാണ് സെക്കൻഡിൽ ഉപയോഗിക്കുന്നത്.

ഡാമിലേക്ക് രണ്ടുലക്ഷം ലിറ്റർ വെള്ളം സെക്കൻഡിൽ ഒഴുകിയെത്തുന്നു. ഈ കണക്കനുസരിച്ച്, നീരൊഴുക്കിനെക്കാൾ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കൂടുതലാണ്. വരുംദിവസങ്ങളിൽ മഴ കുറയുകയുംകൂടി ചെയ്താൽ ജലനിരപ്പുയരില്ല. ഒപ്പം 2397 അടിയിൽ ജലനിരപ്പ് നിർത്താനും കഴിയും.

ജലനിരപ്പ്, റൂൾ കർവിന് മുകളിൽപോകാതെ നിലനിർത്താനാണ് സർക്കാർ നിർദേശം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ജലനിരപ്പ് 2398.14 അടിയാണ്. ബുധനാഴ്ചവരെ 2398.86 അടിയാണ് റൂൾ കർവ്.

വ്യാഴാഴ്ചമുതൽ ഇത് മാറും. അടുത്ത പത്തുദിവസം റൂൾ കർവ് 2399.8 അടി ആയിരിക്കും. വരുംദിവസങ്ങളിൽ പ്രവചിച്ച മഴപെയ്തില്ലെങ്കിൽ ആശങ്ക ഒഴിയും.

സെക്കൻഡിൽ പുറത്തുവിടുന്ന ഒരുലക്ഷം ലിറ്റർ വെള്ളംകൊണ്ട് നാല്‌ ജനറേറ്ററുകൾ ഒരു സെക്കൻഡിൽ ഓടിക്കാൻ കഴിയും. ദിവസത്തെ കണക്കെടുത്താൽ 1.3 കോടി യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള വെള്ളമാണ് പുറത്തുവിടുന്നത്. ഇപ്പോഴത്തെ ശരാശരി വില യൂണിറ്റിന് ഏഴുരൂപ എന്നനിലയ്ക്ക് കണക്കാക്കുമ്പോഴാണ് പ്രതിദിനം 10 കോടി രൂപയുടെ നഷ്ടം വരുമെന്ന് അധികൃതർ പറയുന്നത്. വെള്ളം കൂടുതൽ ദിവസം തുറന്നുവിട്ടാൽ നഷ്ടവുംകൂടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!