നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം നിർമ്മാണം മന്ദഗതിയിൽ

നീലേശ്വരം: പള്ളിക്കര റെയിൽവേ മേൽപാലം നിർമാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു. ഇതുമൂലം ദുരിതം പേറുന്നത് ദേശീയപാതയിൽ സഞ്ചരിക്കുന്ന യാത്രക്കാരും. 2018 ഒക്ടോബറിലാണ് മേൽപാലത്തിെൻറ നിർമാണം ആരംഭിച്ചത്. 2021 ഒക്ടോബറിൽ മൂന്നുവർഷമായിട്ടും പാലം പണി പൂർത്തിയായില്ല. നിർമാണം ആരംഭിക്കുമ്പോൾ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് നിർമാണ കമ്പനി സർക്കാറിന് നൽകിയ ഉറപ്പ്.
ഇരുവശത്തെയും തൂണുകളുടെ നിർമാണം കഴിഞ്ഞു. എന്നാൽ, പ്രധാനമായി മേൽപാലം ഉയരേണ്ട റെയിൽ പാളത്തിെൻറ മുകളിലുള്ള പ്രവൃത്തിയാണ് ഇപ്പോൾ ഇഴഞ്ഞുനീങ്ങുന്നത്. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെയായിട്ടും ഇപ്പോഴും വിരലിലെണ്ണാവുന്ന തൊഴിലാളികൾ മാത്രമാണ് പണിയെടുക്കുന്നത്. ഇങ്ങനെ പോയാൽ ഇനിയും ഒരുപാട് മാസം യാത്രക്കാർ ദുരിതം സഹിക്കേണ്ടി വരും. 64.44 കോടി രൂപക്ക് എറണകുളത്തെ കമ്പനിക്കാണ് നിർമാണ ചുമതല. റെയിൽവേ പാളത്തിെൻറ ഇരുഭാഗങ്ങളിലുള്ള തൂണുകളുടെ നിർമാണം പൂർത്തിയായി. ഇതിന് മുകളിൽ ഗർഡറുകൾ സ്ഥാപിക്കാനുള്ള പണിയാണ് നടക്കേണ്ടത്. ഈ പ്രവൃത്തി നടക്കണമെങ്കിൽ നിലവിൽ റെയിൽവേ പാളത്തിന് സമീപത്തെ വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കണം. ഇത് റെയിൽവേ വകുപ്പ് തന്നെ നേരിട്ട് ചെയ്യേണ്ടതാണ്.

